ലൈംഗികാഭിമുഖ്യം മാറ്റാനെന്ന പേരിലുള്ള അശാസ്ത്രീയ ചികിത്സക്കെതിരെ നിയമപോരാട്ടവുമായി സ്വവർഗ പങ്കാളികൾ. കോടതിസഹായത്തോടെ ഒന്നായ അഭീഭയും സുമയ്യയുമാണ് നിയമപോരാട്ടത്തിന് ഇറങ്ങിയത്. ലൈംഗിക ആഭിമുഖ്യം (Sexual Orientation) മാറ്റാനുള്ള ചികിത്സ എന്ന പേരിൽ അതിക്രൂരമായ പീഡനത്തിനാണ് തങ്ങളെ വിധേയരാക്കിയതെന്നും, നിയമവിരുദ്ധമായ ഇത്തരം ചികിത്സാ രീതികൾ നിരോധിക്കണമെന്നുമാണ് ഇവരുടെ ആവശ്യം. ഹർജി ഫയലിൽ സ്വീകരിച്ച ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ബന്ധപ്പെട്ട കക്ഷികൾക്ക് നോട്ടീസ് അയച്ചു. രണ്ടാഴ്ചയ്ക്ക് ശേഷം വിഷയം കോടതി വീണ്ടും പരിഗണിക്കും.
മലപ്പുറം സ്വദേശികളായ ഇരുവരും പഠന കാലത്ത് പ്രണയത്തിലാവുകയും, പ്രായപൂർത്തിയായതോടെ ഒരുമിച്ച് ജീവിക്കാൻ തീരുമാനിക്കുകയയും ചെയ്തവരാണ്. വീട്ടുകാർ ഇത് കണ്ടെത്തിയതോടെ ഇരുവരും താമസസ്ഥലത്ത് നിന്ന് ഒളിച്ചോടി. അഭീഭയുടെ മാതാപിതാക്കൾ ഇതിനിടെ മകളെ കാണാനില്ലെന്ന് പരാതി നൽകി. തുടർന്ന് കോടതിയിൽ ഹാജരായ ഇരുവരെയും ഒരുമിച്ചു ജീവിക്കാനാണ് കോടതി അനുവദിച്ചത്.
എറണാകുളം പുത്തൻകുരിശിൽ താമസിച്ച് മൊബൈൽ കടയിൽ ജോലി ചെയ്യുന്നതിനിടെ അഭീഭയെ ബന്ധുക്കൾ ബലമായി പിടിച്ചു കൊണ്ടു പോയി. തുടർന്ന് കോഴിക്കോട്ടെ ഒരാശുപത്രിയിൽ ക്രൂരമായ പീഡനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നു എന്നാണ് ഹർജിയിൽ പറയുന്നത്. സ്വവർഗാനുരാഗം രോഗമാണെന്നും ഇത് ചികിത്സിച്ചു മാറ്റാൻ കഴിയുന്നതാണെന്നും പറഞ്ഞു കൊണ്ട് ഏതൊക്കെയോ മരുന്നുകൾ കുത്തി വയ്ക്കുകയും ശാരീരികോപദ്രവം ഏൽപ്പിക്കുകയും ചെയ്തു. ആരേയും കാണാനോ ബന്ധപ്പെടാനോ അനുവാദക്കാതെ തടവിലാക്കിയായിരുന്നു ചികിത്സ. എന്തെങ്കിലും എതിർപ്പുകൾ കാണിച്ചാൽ ഉടൻ മരുന്ന് കുത്തിവച്ച് വീണ്ടും മയക്കുമായിരുന്നു എന്നും ഹർജിയിലുണ്ട്.
പിന്നീട് നിയമ പോരാട്ടങ്ങൾക്കും വിവാദങ്ങൾക്കും ഒടുവിൽ ഇരുവരും വീണ്ടും ഒരുമിച്ച് ജീവിതം ആരംഭിച്ചു. അഭീഭ നേരിടേണ്ടി വന്ന അശാസ്ത്രീയമായ ചികിത്സാ രീതിക്കെതിരെ ഇന്ത്യൻ സൈക്ക്യാട്രിക് സൊസൈറ്റിക്ക് പരാതി നൽകിയെങ്കിലും യാതൊരു നടപടികളും ഉണ്ടായില്ലെന്ന് ഹർജിയിൽ പറയുന്നു. രാജ്യത്തെ മാനസികാരോഗ്യ നിയമത്തിന് വിരുദ്ധമായ ഇത്തരം ‘ലൈംഗികാഭിമുഖ്യം മാറ്റൽ’ ചികിത്സ നിരോധിക്കണമെന്നും, ചികിത്സയുടെ പേരിൽ മാനസികവും ശാരീരികവുമായി ഉപദ്രവിച്ച ആശുപത്രിക്കും ഡോക്ടർക്കുമെതിരെ നടപടി വേണമെന്നുമാണ് ഹർജിയിലെ ആവശ്യം.
Lesbian couple filed case against forced conversion therapy.