പേരാമ്പ്ര അനു വധക്കേസിലെ പ്രതി മുജീബ് റഹ്മാന്‍റെ വീട്ടില്‍നിന്ന് ബാഗും വസ്ത്രങ്ങളും കണ്ടെടുത്തു. മുജീബിന്‍റെ കൊണ്ടോട്ടി നെടിയിരുപ്പിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് പൂര്‍ത്തിയായി. കൊലപാതകം നടന്ന വാളൂരില്‍ എത്തിക്കുമ്പോള്‍ പ്രതിഷേധം ഉയര്‍ത്തുമെന്ന മുന്നറിയിപ്പുമായി നാട്ടുകാരും രംഗത്തുണ്ട്.  

കൊലപാതകത്തിന് ശേഷം മുജീബ് പേരാമ്പ്രയില്‍ നിന്നു സഞ്ചരിച്ച അതേ വഴികളിലൂടെയായിരുന്നു പൊലീസിന്‍റെ തെളിവെടുപ്പ്. വീട്ടില്‍ കൊണ്ടുവന്ന് സ്വര്‍ണം സൂക്ഷിച്ച സ്ഥലം മുജീബ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കാട്ടിക്കൊടുത്തു. കൊലപാതകം നടത്തുബോള്‍ കൈവശമുണ്ടായിരുന്ന ബാഗും ജീന്‍സ് പാന്‍റ്സും ഷര്‍ട്ടും കണ്ടെടുത്തു. പാന്‍റ്സില്‍ നിറയെ ചളി കണ്ടതുകൊണ്ട് അപ്പോള്‍ തന്നെ അലക്കി എന്നാണ് ഭാര്യ നല്‍കിയ മൊഴി. സ്വര്‍ണം വിറ്റു കിട്ടിയ പണത്തില്‍ ഒന്നര ലക്ഷം രൂപയോളം ചീട്ടു കളിച്ചു കളഞ്ഞുവെന്ന മൊഴിയും പൊലീസ് വിശ്വസിച്ചിട്ടില്ല. സ്വര്‍ണം വിറ്റു കിട്ടിയ തുകയുടെ വിഹിതം തനിക്കു ലഭിച്ചിട്ടില്ലെന്നാണ് ഭാര്യ പൊലീസിനോട് പറഞ്ഞത്. അയല്‍ക്കാരനായ അബൂബക്കര്‍ വഴി അനുവിന്‍റെ ദേഹത്തു നിന്ന് അഴിച്ചെടുത്ത അഞ്ചര പവന്‍ സ്വര്‍ണമാണ് മുജീബ് കൊണ്ടോട്ടിയിലെ സേട്ടുവിന് കൈമാറിയത്. എന്നാല്‍ അനുവിന്‍റെ മാലയിലെ താലിയും വിവാഹ മോതിരവും വിറ്റ സ്വര്‍ണത്തിന്‍റെ കൂട്ടത്തിലില്ല. ആരുടെ സ്വര്‍ണാഭരണമാണന്ന് എളുപ്പം കണ്ടെത്താനാകും എന്നതുകൊണ്ടാണ് താലിയും വിവാഹ മോതിരവും വില്‍ക്കാതിരുന്നത് എന്നാണ് പൊലീസിന്‍റെ നഗമനം. വാളൂരിലെ തെളിവെടുപ്പ് ഇനി പൂര്‍ത്തിയാക്കാനുണ്ട്. 

അനു കൊല്ലപ്പെട്ട തോടിന്‍റെ പരിസരത്ത് കൊലപാതക വിവരം അറിഞ്ഞതിന് ശേഷം എല്ലാ ദിവസവും ഒട്ടേറെപ്പേര്‍ എത്തുന്നുണ്ട്.