sreeram-rahul

സപ്ലൈക്കോ ഔട്ട്‍ലെറ്റുകളുടെ ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നതിന് മാധ്യമങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതിന് പിന്നാലെ ആ വിലക്ക് ലംഘിച്ച് യൂത്ത് കോണ്‍ഗ്രസ് സമരം. സപ്ലൈക്കോ സിഎംഡി ശ്രീറാം വെങ്കിട്ടരാമനെ വെല്ലുവിളിച്ച യൂത്ത് കോൺ​ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ, പ്രവര്‍ത്തകരെയുമായി സപ്ലൈക്കോ ഒൗട്ട്​ലെറ്റിലേക്ക് കയറി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ലൈവായി പ്രചരിപ്പിക്കുകയും ചെയ്തു. 

 

കഴിഞ്ഞ ദിവസമാണ് സപ്ലൈക്കോ ഔട്ട്‍ലെറ്റുകളുടെ ദൃശ്യങ്ങള്‍  മുന്‍കൂര്‍ അനുമതി ഇല്ലാതെ പകര്‍ത്തിയാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന തരത്തില്‍ സിഎംഡി ശ്രീറാം വെങ്കിട്ടരാമന്‍ സര്‍ക്കുലര്‍ ഇറക്കിയത്. ഇതിനെതിരെ വെല്ലുവിളിയുയര്‍ത്തി രാഹുല്‍ രംഗത്തെത്തിയിരുന്നു. 'എന്നാൽ അതൊന്നു കാണണമല്ലോ ശ്രീറാം “സാറെ”. സപ്ലൈക്കോയിൽ വരുകയും ചെയ്യും, ദൃശ്യങ്ങൾ എടുക്കുകയും ചെയ്യും, സപ്ലൈക്കോയിലെ ദാരിദ്ര്യം നാടിനെ അറിയിക്കുകയും ചെയ്യും….പാക്കലാം…! എന്നാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ഫെയ്സ്ബുക്കില്‍ കുറിച്ചത്'. 

 

എന്നാല്‍ അധികം താമസിയാതെ തന്നെ പറഞ്ഞതനുസരിച്ച്, രാഹുല്‍ രംഗത്തെത്തി. വയനാട് ജില്ലയിലെ സപ്ലൈക്കോയില്‍ അണികളുമായെത്തിയാണ് ശ്രീറാം വെങ്കിട്ടരാമന് രാഹുല്‍ മറുപടി നല്‍കിയത്. സപ്ലൈക്കോ ഔട്ട്​ലെറ്റില്‍ സബ്സിഡി ഉല്‍പ്പന്നങ്ങളുടെ ലഭ്യതക്കുറവ് രാഹുല്‍ തുറന്നുകാട്ടി. വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ വലയുന്ന വയനാട്ടുകാര്‍ ആഹാരത്തിന്‍റെ കാര്യത്തിലും പ്രതിസന്ധി നേരിടുകയാണെന്ന് രാഹുല്‍ പറഞ്ഞു. സപ്ലൈക്കോയിലെ ജീവനക്കാരോട് ചെറുപയര്‍ , ഉഴുന്ന് , പഞ്ചസാര തുടങ്ങിയ സാധനങ്ങള്‍ ഔട്ട്​ലറ്റില്‍ ഉണ്ടോ എന്ന് തിരക്കുന്നതും വിഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

 

ദൃശ്യങ്ങള്‍ ചിത്രീകരിക്കരുതെന്ന് സര്‍ക്കുലര്‍ ഇറക്കുന്നതിന് മുന്‍പ് ദൃശ്യങ്ങള്‍ ചിത്രീകരിക്കാന്‍ ആകും വിധം ആവശ്യസാധനങ്ങള്‍ ഔട്ട്ല​റ്റുകളില്‍ എത്തിക്കൂ എന്നായിരുന്നു ശ്രീറാം വെങ്കിട്ടരാമനോടുളള രാഹുലിന്‍റെ മറുപടി. തന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് രാഹുല്‍ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.  'ശ്രീരാം വെങ്കിട്ടരാമൻ "സാറെ" സപ്ലൈക്കോയിൽ വീഡിയോ എടുക്കരുത് എന്ന് ‘സാറ്’ പറഞ്ഞാൽ ‘സാറിന്റെ’ ജീവിത പങ്കാളി കളക്ടറായിരിക്കുന്നിടത്ത് വരെ വന്ന് വീഡിയോ എടുക്കും യൂത്ത് കോൺഗ്രസ്സ്. വീഡിയോ എടുക്കരുത് എന്ന് സർക്കുലർ ഇറക്കുന്നതിനു പകരം സപ്ലൈക്കോയിൽ സബ്സിഡി സാധനം കൊണ്ട് വെക്ക് 'സാറെ' എന്നാണ് വിഡിയോക്കൊപ്പം രാഹുല്‍ മാങ്കൂട്ടത്തില്‍ ഫേസ്ബുക്കില്‍ കുറിച്ചത്. 

 

സപ്ലൈക്കോ മാവേലി സ്റ്റോറുകളിൽ സബ്സിഡി ഉത്പന്നങ്ങളുടെ അടക്കം ക്ഷാമം നേരിടുന്ന സാഹചര്യത്തിലായിരുന്നു സർക്കുലർ പുറത്തിറക്കിയത്. സ്ഥാപനം നേരിടുന്ന പ്രതിസന്ധിയെക്കുറിച്ച് ജീവനക്കാര്‍ അഭിപ്രായ പ്രകടനം നടത്തരുതെന്നും സര്‍ക്കുലറില്‍ പരാമര്‍ശിക്കുന്നു. നിര്‍ദ്ദേശം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം സബ്‌സിഡി ഉത്പന്നങ്ങളുടെ വില വര്‍ദ്ധിപ്പിച്ചിരുന്നു. തുവരപ്പരിപ്പ്, മുളക്, മല്ലി, പഞ്ചസാര, ചെറുപയർ, ഉഴുന്ന്, വൻകടല, വൻപയർ, വെളിച്ചെണ്ണ, ജയ അരി, കുറുവ അരി, മട്ട അരി, പച്ചരി എന്നിവയ്ക്കാണ് വില കൂടിയത്. അതേസമയം സപ്ലൈകോ ഔട്ട്‌ലെറ്റുകളില്‍ 40 ഇനം ഉത്പന്നങ്ങള്‍ എത്തിക്കുന്നതിനായി വിളിച്ച ടെന്‍ഡര്‍ മൂന്നാം തവണയും മുടങ്ങിയിരുന്നു.

Rahul Mamkootathil's Facebook live against Sriram Venkitaraman