kumaranasan

TAGS

മഹാകവി കുമാരനാശാൻ ബോട്ട് അപകടത്തിൽ മരണമടഞ്ഞിട്ട് ഇന്ന് 100 വർഷം . 1924 ജനുവരി 16 ന് പുലർച്ചെ ആലപ്പുഴയിലെ പല്ലനയാറ്റിലായിരുന്നു അപകടം. കുമാരനാശാന്റെ ഭൗതിക ശരീരം സംസ്കരിച്ചിരിക്കുന്നതും പല്ലന കുമാരകോടിയിലാണ്. ആശാന്‍ ചരമശതാബ്ദി ആചരണത്തിന് ഇന്ന് തുടക്കമാകും.

പല്ലനയാർ ഇപ്പോൾ ശാന്തമായൊഴുകുകയാണ്.  മഹാകവി കുമാരനാശാൻ സ്മൃതി മണ്ഡപത്തെ തഴുകിയൊഴുകുന്ന പല്ലനയാറിന് ഒരു നൂറ്റാണ്ടു മുമ്പത്തെ രൗദ്രഭാവമില്ല ....വര്‍ഷങ്ങള്‍ക്കു മുമ്പ് ഇങ്ങനെയായിരുന്നില്ല പല്ലനയാറും തീരവും. വള്ളിപ്പടർപ്പുകളും കൈതക്കാടുകളും വൻ വൃക്ഷങ്ങളും നിറഞ്ഞ് വനം പോലെ തോന്നും. 1924 ജനുവരി 16 - കൊല്ലത്തു നിന്ന് ആലപ്പുഴയ്ക്ക് വന്ന റെഡീമർ ബോട്ട് പല്ലനയാറ്റിലെ പുത്തൻകരി എന്ന ഭാഗത്തെ കൊടും വളവിൽ തലകീഴായി മറിഞ്ഞു  മഹാകവി കുമാരനാശാൻ ഉൾപ്പെടെ 24 പേരുടെ ജീവനാണ്  പല്ലനയാറ്റില്‍ പൊലിഞ്ഞത്. 

ബോട്ടിൽ യാത്ര ചെയ്തിരുന്ന കുമാരനാശാന്റെ കൈയിൽ അദ്ദേഹത്തിന്റെ കരുണ എന്ന പ്രസിദ്ധ കാവ്യത്തിന്റെ കൈയെഴുത്തു പ്രതി ഉണ്ടായിരുന്നു. സഹയാത്രികർ ആശാനെക്കൊണ്ട് കരുണയിലെ വരികൾ പാടിച്ചു. പല്ലനയാറിന്റെ പടിഞ്ഞാറേക്കരയിലാണ് കുമാരനാശാനെ സംസ്കരിച്ചത്.

 ആദ്യം കല്ലറ കെട്ടി. തുടർന്ന് സ്മൃതി മണ്ഡപം നിർമിച്ചു.  നവീകരിച്ചപ്പോൾ ആശാൻ കവിതകളുടെ ദൃശ്യാവിഷ്കാരവും ഉൾപ്പെടുത്തി. വൈകുന്നേരങ്ങളിൽ ആശാന്റെ കവിതകൾ കേൾക്കാനുമാവും. അപകടത്തിൽപ്പെട്ട റെഡീമർ ബോട്ടിന്റെ തടിവാതിൽ ഇപ്പോഴും സ്മാരക സമിതി ഓഫീസിൽ സൂക്ഷിച്ചിട്ടുണ്ട്.  സ്മൃതി മണ്ഡപത്തിന്റെ മുന്നിൽ കുമാരനാശാന്റെ ജീവൻ തുടിക്കുന്ന ശിൽപമുണ്ട്.  അതിനു താഴെ ഇങ്ങനെ എഴുതിയിരിക്കുന്നു മാറ്റുവിൻ ചട്ടങ്ങളെ