ക്രിസ്മസിന് മധുരം വിളമ്പാൻ പ്ലം കേക്കുകൾ നവംബർ മുതലെ ബേക്കറികളിൽ എത്തിത്തുടങ്ങിയതാണ്. അതോടൊപ്പം, വീട്ടമ്മമാർ തയ്യാറാക്കുന്ന കേക്കുകളും വിപണിയിൽ സജീവമാണ്. പരിചയക്കാർ വഴിയും സമൂഹമാധ്യമങ്ങൾ വഴിയുമാണ് ഹോംമെയ്ഡ് കേക്കുകളുടെ വില്പന. കസ്റ്റമൈസ് ചെയ്യാം എന്ന സൗകര്യമുള്ളതുകൊണ്ട് വീട്ടമ്മമാരുടെ കേക്കിന് ആരാധകറെരെയാണ്.
പിറന്നാളിനും വാർഷികങ്ങൾക്കും ഹോം മെയ്ഡ് കേക്കുകളാണ് ഇപ്പോഴത്തെ താരം. ആവശ്യക്കാർക്ക് അവരുടെ ആഗ്രഹം പോലെ ഏതു രൂപത്തിലും ഏതു രുചിക്കൂട്ടലും കേക്കുകൾ തയ്യാറാക്കി നൽകുന്ന വീട്ടമ്മമാർ ഈ ക്രിസ്മസ് കാലത്ത് പ്ലംകേക്കിന്റെ പണിപ്പുരയിലാണ്. ബേക്കറികളിൽ കിട്ടുന്നത് കൂടാതെ, രുചി തേടി വീട്ടമ്മമാർ ഉണ്ടാക്കുന്ന കേക്കുകൾക്ക് ആവശ്യക്കാരെറേയാണ് . അവരവരുടെ ആവശ്യം അനുസരിച്ച് പ്ലം കേക്ക് കസ്റ്റമൈസ് ചെയ്യാം. പരിചയക്കാർ വഴിയും സമൂഹമാധ്യമങ്ങൾ വഴിയുമാണ് ഓർഡറുകൾ സ്വീകരിക്കുന്നത്. ഉണക്കമുന്തിരിയും കശുവണ്ടിയും പഴച്ചാറിൽ മുക്കി മാസങ്ങൾക്കു മുൻപേ സൂക്ഷിക്കും. ഡിസംബർ ആദ്യ വാരത്തോടെ ഓർഡർ കിട്ടുന്ന മുറയ്ക്ക് കേക്ക് നിർമ്മാണം തുടങ്ങും. ബേക്ക് ചെയ്ത ശേഷം ചുരുങ്ങിയത് ആറു ദിവസം കഴിഞ്ഞു മാത്രമേ ഡെലിവർ ചെയ്യുകയുള്ളൂ. ഈ കാലയളവിൽ കേക്കിന്റെ സ്വാദും നിറവും കൂടുമെന്നാണ് വെപ്പ്. സീസണിൽ 50ലധികം ഓർഡറുകൾ കിട്ടിയ വീട്ടമ്മമാർ കൊച്ചിയിലുണ്ട്.
പ്ലം കേക്കിന് 800 രൂപ മുതലാണ് വില. ബേക്കറികളിലെ അപേക്ഷിച്ച് വില കൂടുതലാണെങ്കിലും രുചിയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും ഇല്ലെന്ന് വീട്ടമ്മമാർ പറയുന്നു. ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ മാനദണ്ഡങ്ങൾ പാലിച്ചാണ് ഹോം മേഡ് കേക്കുകളുടെ നിർമ്മാണവും വില്പനയും. കൂട്ടത്തിൽ ഭൂരിഭാഗം പേരും യൂട്യൂബ് നോക്കിയാണ് കേക്ക് നിർമ്മിക്കാൻ പഠിച്ചത്.
Christmas plum cake sale