നവ കേരള സദസ്സിനിടയിലെ മുഖ്യമന്ത്രിയുടെ തിരുത്തിന് പിന്നാലെ കോട്ടയം എംപി തോമസ് ചാഴികാടന്‍റെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് കേരള കോൺഗ്രസിൽ തിരക്കിട്ട ചർച്ച. സിറ്റിംഗ് എംപി തന്നെ മത്സരിക്കണമെന്നാണ് ഒരു വിഭാഗത്തിന്റെ അഭിപ്രായമെങ്കിൽ ഭരണവിരുദ്ധ വികാരം അതിജീവിച്ച് യുഡിഎഫിനെ പരാജയപ്പെടുത്താൻ ശക്തനായ സ്ഥാനാർഥി എത്തണമെന്നാണ് മറുവിഭാഗത്തിന്റെ അഭിപ്രായം.

 

യുഡിഎഫിനൊപ്പം നിന്ന് ഒരു ലക്ഷത്തിലധികം വോട്ടുകളുടെ  ഭൂരിപക്ഷത്തിൽ ജയിച്ചതുപോലെ  അത്ര എളുപ്പമാവില്ല ഇക്കുറിയെന്നാണ് മാണി ഗ്രൂപ്പിന്റെ പേടി.തോമസ് ചാഴിക്കാടനോട് അപമര്യാദയായി ഒന്നും പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞെങ്കിലും ഇടതുപക്ഷ സംവിധാനത്തിൽ ഇതുവരെയും മനസ്സുറപ്പിക്കാത്ത കേരള കോൺഗ്രസുകാരിലെ മുറിവ് ഉണങ്ങിയിട്ടില്ല..യുഡിഎഫിൽ നിന്ന് കോൺഗ്രസിന്റെ വോട്ടുകൾ കിട്ടിയതുപോലെ ഇടതുപക്ഷത്തു നിന്നാൽ സിപിഎം വോട്ടുകൾ കിട്ടില്ലെന്നാണ് സംഭവത്തിന് പിന്നാലെ   നേതാക്കളുടെ അഭിപ്രായം.. ഭരണവിരുദ്ധ വികാരത്തെ അതിജീവിച്ച് കഴിഞ്ഞതവണത്തെ ഭൂരിപക്ഷത്തിലേക്കെത്താൻ തോമസ് ചാഴികാടൻ തന്നെ മതിയാകുമോ എന്നാണ് ചർച്ച. ചാഴികാടന്റെ കാര്യത്തിൽ ജോസ് കെ മാണിക്ക് എതിരഭിപ്രായം ഇല്ലെങ്കിലും വിഭിന്ന അഭിപ്രായങ്ങൾ ചർച്ചക്കെടുക്കും.

ഇരുപതാംതീയതി വിഷയത്തിൽ ഇടതുപക്ഷവുമായി ചർച്ച നടത്തുന്നുണ്ട് 

 

യുഡിഎഫിലേക്ക് പോയേക്കാവുന്ന കത്തോലിക്കാ വോട്ടുകൾ ഇടതുപക്ഷത്തെത്തിക്കാൻ ജോസ് കെ മാണി മത്സരിക്കണമെന്ന അഭിപ്രായം ഇടതുപക്ഷത്തിനുണ്ടെങ്കിലും ജോസ് കെ മാണി തന്നെ നിർദേശം പരസ്യമായി തള്ളിയിരുന്നു. ചാഴിക്കാടൻ  അല്ലെങ്കിൽ ആരാകും സ്ഥാനാർഥി എന്ന ചോദ്യത്തിന്  എതിർക്കുന്നവർക്കും മറുപടി ഇല്ല.