shahna

രാത്രി ഷിഫ്റ്റിൽ ജോലിക്കു കയറാമെന്നു വാക്കു നൽകി തലേദിവസം പോയ ഷഹ്നയുടെ മരണ വിവരം ഉൾക്കൊള്ളാൻ ഇപ്പോഴും സഹപാഠികൾക്കായിട്ടില്ല. മെഡിക്കൽ കോളജ് ക്യാംപസിൽ മെഴുകുതിരി തെളിച്ച് അവർ ഷഹ്നയുടെ ഓർമകൾക്ക് തെളിച്ചം നൽകി. " തിങ്കളാഴ്ച രാത്രി ഷഹ്നയ്ക്ക് രാത്രി ഷിഫ്റ്റായിരുന്നു. സമയം കഴിഞ്ഞിട്ടും കാണാതായപ്പോൾ ഫോണിൽ വിളിച്ചു. പ്രതികരണമുണ്ടായില്ല. തുടർച്ചയായി വിളിച്ചിട്ടും ഫോൺ എടുക്കാതായതോടെ താമസ സ്ഥലത്തേക്ക് വിളിച്ചു. അവരാണ് മരണ വിവരം ആദ്യം അറിഞ്ഞത്" – സർജറി വിഭാഗത്തിൽ ഷഹ്നയ്ക്കൊപ്പം ജോലി നോക്കുന്ന ഡോ. സോബിൻ പറഞ്ഞു.

 

വിവാഹം സംബന്ധിച്ച വിവരങ്ങൾ പങ്കു വച്ചിരുന്നെങ്കിലും സ്ത്രീധന പ്രശ്നമൊന്നും  പറഞ്ഞിരുന്നില്ല. മരണ ശേഷം വീട്ടുകാരോട് സംസാരിച്ചപ്പോഴാണ് ആത്മഹത്യയ്ക്ക് പിന്നിലെ യഥാർഥ കാരണം മനസ്സിലായത്. ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി അറിയാമായിരുന്നു. ഇടയ്ക്ക് അവധിയെടുത്ത് വീട്ടിൽ പോയിരുന്നു.  തിരിച്ചുവന്നപ്പോൾ കൂടുതൽ ഉത്സാഹവതിയായി തോന്നിയെന്നും സോബിൻ പറഞ്ഞു. കേസ് നടത്തിപ്പിൽ എന്തു സഹായം വേണമെങ്കിലും നൽകുമെന്നും ഷഹ്നയുടെ സഹപാഠികൾ പറഞ്ഞു. ക്യാംപസിൽ നടത്തിയ അനുസ്മരണത്തിനിടെ സഹപാഠികളിൽ ചിലർ വിതുമ്പി. അധ്യാപകരും സഹപാഠികളുമെല്ലാം ചേർന്ന് ഷഹ്നയുടെ ചിത്രത്തിന് മുന്നി‍ൽ മെഴുകുതിരി തെളിച്ച് ഓർമകൾ പങ്കിട്ടു.