കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്‍റെ കാലത്ത് വിദ്യാഭ്യാസ മന്ത്രിയുടെ വസതിയിലേക്ക് നടത്തിയ മാര്‍ച്ചിലെ അക്രമങ്ങളുമായി ബന്ധപ്പെട്ട കേസില്‍ എം സ്വരാജും എ.എ റഹീം എംപിയുമുള്‍പ്പെടേയുള്ള പ്രതികള്‍ക്ക് ഒരു വര്‍ഷം തടവ് ശിക്ഷ. അയ്യായിരം രൂപ പിഴയടയ്ക്കാനും തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി വിധിച്ചു. യു.ഡി.എഫ് സര്‍ക്കാര്‍ കെട്ടിച്ചമച്ച കേസാണെന്നും മേല്‍ക്കോടതിയതില്‍ നിരപരാധിത്വം തെളിയിക്കുമെന്നും നേതാക്കള്‍ പ്രതികരിച്ചു. 

പുതിയ പ്ലസ് ടു ബാച്ചുകള്‍ അനുവദിച്ചതില്‍ അഴിമതി ആരോപിച്ച് , 2013ല്‍ വിദ്യാഭ്യാസ മന്ത്രിയായിരുന്ന പി.കെ അബ്ദുറബ്ബിന്‍റെ ഔദ്യോഗിക വസതിയിലേക്ക് ഡി.വൈ.എഫ്.ഐയും എസ്.എഫ്.ഐയും നടത്തിയ മാര്‍ച്ച് അക്രമാസക്തമായിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസിലാണ് എം. സ്വരാജ്, എ.എ റഹീം എന്നിവരുള്‍പ്പെടെ പത്ത് പ്രതികള്‍ കുറ്റക്കാരാണെന്ന് തിരുവനന്തപുരം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി വിധിച്ചിരിക്കുന്നത്. ഒരു വര്‍ഷം തടവും അയ്യായിരം രൂപയുമാണ് ശിക്ഷ. 

പൊതുമുതല്‍ നശിപ്പിക്കല്‍ കുറ്റം തെളിയിക്കാനായില്ലെന്നും അന്യായമായി സംഘം ചേരല്‍, പൊലീസിന്‍റെ കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തല്‍ എന്നീ കുറ്റങ്ങങ്ങള്‍ക്കാണ് ശിക്ഷയെന്നും ഇതിനെതിരെ മേല്‍ക്കോടതിയെ സമീപിക്കുമെന്നും നേതാക്കള്‍ പറഞ്ഞു. മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കുന്നതിന് പ്രതികളെ കോടതി ജാമ്യത്തില്‍ വിട്ടയച്ചു. 

A. A Rahim and M Swaraj sentenced to one year imprisonment