TAGS

സപ്ലൈകോയിലെ സബ്സിഡി ഉല്‍പന്നങ്ങളുടെ വിലവര്‍ധിപ്പിക്കുന്നതില്‍ തീരുമാനം പുതുവര്‍ഷത്തില്‍. വിലവര്‍ധന പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച സമതി ഡിസംബര്‍ അവസാനത്തോടെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചേക്കും. വിലവര്‍ധനയ്ക്ക് പുറമെ, സബ്സിഡി ഇനങ്ങളുടെ പട്ടികയില്‍ കൂടുതല്‍ ഉല്‍പന്നങ്ങള്‍ ഉള്‍പ്പെടുത്തുന്നതിലും സപ്ലൈകോ ഔട്ടലറ്റുകളുടെ എണ്ണം കൂട്ടുന്നതിലും സമതി ശുപാര്‍ശകള്‍ നല്‍കും. 

സപ്ലൈകോയിലെ 13 സബ്സിഡി ഇനങ്ങളുടെ വല വര്‍ധിപ്പിക്കാന്‍ തത്വത്തില്‍ തീരുമാനമായിട്ടുണ്ട്. വര്‍ധന എത്രത്തോളം, എങ്ങനെ എന്നതിനെക്കുറിച്ച് പഠിക്കാനാണ് ആസൂത്രണ കമ്മീഷന്‍ അംഗം ഡോ കെ രവിരാമന്‍ അധ്യക്ഷനും സപ്ലൈകോ എം.ഡിയും, ഭക്ഷ്യ പൊതുവിതരണ വകുപ്പ് സെക്രട്ടറിയും അംഗങ്ങളുമായ സമിതി. രണ്ട് ദിവസത്തിനകം സമിതി ആദ്യ യോഗം ചേരും. രണ്ട് ആഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നിര്‍ദേശമെങ്കിലും, അതിനകം ഇടക്കാല റിപ്പോര്‍ട്ടിന് മാത്രമേ സാധ്യതയുള്ളു. നവകേരള സദസ്സ് കഴിഞ്ഞ് മന്ത്രിമാര്‍ തലസ്ഥാനത്ത് എത്തുമ്പോഴേക്കും അന്തിമ റിപ്പോര്‍ട്ട് തയ്യാറാകും.

 

സപ്ലൈകോയുടെ സാമ്പത്തിക ബാധ്യത കുറക്കുന്നതിനൊപ്പം ജനങ്ങളുടെ ജനങ്ങളുടെ മേല്‍ അമിത ഭാരം അടിച്ചേല്‍പ്പിക്കാതെ വില വര്‍ധനയ്ക്കുള്ള നിര്‍ദേശങ്ങള്‍ നല്‍കണമെന്നാണ് സമിതിയോട് പറഞ്ഞിരിക്കുന്നത്. ഇതിന്‍റെ  ഭാഗമായാണ്, രണ്ടോ മൂന്നോ ഉല്‍പ്പന്നങ്ങള്‍ കൂടി സബ്സിഡി ഇനങ്ങളുടെ പട്ടികയിലേക്ക് ഉള്‍പ്പെടുത്താനുള്ള ആലോചന. ഔട്ടല്റ്റുകളുടെ എണ്ണം കൂട്ടിയും, കൂടുതല്‍ സബ്സിഡിയേതര ഉല്‍പ്പന്നങ്ങള്‍ വിറ്റും സപ്ലൈകോയുടെ വരുമാനം കൂട്ടാനുള്ള സാധ്യതകളും സമിതി പരിശോധിക്കും.