ആലപ്പുഴ എഴുപുന്ന കോടംതുരുത്ത് നികർത്തിൽ വീട്ടിൽ കഴിയുന്ന രോഗികളായ മൂന്നുപേരുടെ ജീവിതം ആരുടെയും കരളലിയിക്കും. കിടപ്പു രോഗികളായ അമ്മയെയും ചേച്ചിയെയും പരിചരിക്കുന്ന ഇളയ സഹോദരിക്കും ആരോഗ്യപ്രശ്നങ്ങളുണ്ട്. വെള്ളക്കെട്ടിന് നടുവിലെ പാതിവഴിയിൽ നിർമാണം നിലച്ച വീടിനുള്ളില്‍ ഒരു കൈത്താങ്ങിനായുള്ള കാത്തിരിപ്പിലാണിവര്‍.
അനുഭവിക്കുന്ന ദുരിതങ്ങളുടെയെല്ലാം വേദന രത്നമ്മയുടെ കണ്ണീര ിലുണ്ട്. 85 കാരിയായ അമ്മ ലക്ഷ്മിയും ഭർത്താവ് മരിച്ച സഹോദരി കനകയും കിടപ്പു രോഗികളാണ്. പ്രായാധിക്യത്തിനൊപ്പം ലക്ഷ്മി ഹൃദയ സംബന്ധമായ പ്രശ്നങ്ങളുമുണ്ട്. സഹോദരി കനക പക്ഷാഘാതംവന്ന് തളർന്നു കിടപ്പാണ്. കൊൽക്കത്തയിൽ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തിരുന്ന സഹോദരി രത്നമ്മ ഇവരെ പരിചരിക്കാനാണ് ജോലിയുപേക്ഷിച്ച് നാട്ടിലെത്തിയത്. ഗർഭാശയ സംബന്ധമായ രോഗവും നെഞ്ചുവേദനയും രത്നമ്മയ്ക്കുണ്ട്. ചികിൽസ തേടണമെന്ന് ഡോക്ടർമാർ പല തവണ നിർദേശിച്ചിട്ടും അമ്മയെയും സഹോദരിയെയും ആരും നോക്കാനില്ലാത്തതിനാൽ മാറ്റി വച്ചിരിക്കുകയാണ്.
നാട്ടുകാരുടെയും അയൽക്കാരുടെയും കനിവിലാണ് ഇപ്പോൾ ജീവിതം . കരുമാഞ്ചേരി സെന്റ് ആന്റണീസ് പള്ളിയിൽ നിന്ന് രണ്ടു നേരം ഭക്ഷണം നൽകും. വല്ലത്തോട് PHC യിൽ നിന്ന് ആശാ പ്രവർത്തകയും പാലിയേറ്റീവ് പ്രവർത്തകരും ഇടയ്ക്ക് സഹായത്തിനെത്തും. വാദ്യകലാകാരനായ സഹോദരൻ ശിവദാസ് ഇവർക്കൊപ്പമാണ് താമസിക്കുന്നത്. അസുഖം കാരണം ശിവദാസിനും ജോലിക്ക് പോകാനാകുന്നില്ല. പത്തുവർഷം മുമ്പ് തുടങ്ങിയ വീടുന്നിർമാണം പാതിവഴിയിൽ നിലച്ചു. വീടിന് വാതിലും ജനലുമില്ല. ചതുപ്പു നിറഞ്ഞ സ്ഥലമായതിനാൽ വീടിനു ചുറ്റും വെള്ളക്കെട്ടാണ്. ഉദാരമതികളുടെ കരുണയ്ക്കായി കാത്തിരിക്കുകയാണ് ഈ കുടുംബം .
മനോരമ ന്യൂസ്, ആലപ്പുഴ
അക്കൗണ്ട് വിവരങ്ങള്‍
----------------
RATHNAMMA
Ac no – 6763101002155
IFSE- CNRB0006763
CANARA BANK
EZHUPUNNA BRANCH