kochi-waste

മാലിന്യം വലിച്ചെറിഞ്ഞാല്‍ ഇനി അര ലക്ഷം രൂപ വരെ പിഴയീടാക്കും. നൂറിലധികം ആളുകൾ പങ്കെടുക്കുന്ന പരിപാടികൾ മൂന്ന് ദിവസം മുൻപായി തദ്ദേശ സ്ഥാപനങ്ങളെ അറിയിച്ച് മാലിന്യസംസ്കരണത്തിനു ഫീസ് അടയ്ക്കണം.  മാലിന്യ നിര്‍മാര്‍ജനത്തില്‍ വീഴ്ച വരുത്തുന്ന തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ക്കെതിരെ നടപടിയുണ്ടാകും. മന്ത്രിസഭ അംഗീകരിച്ച ഓര്‍ഡിനന്‍സിലാണ് നിര്‍ദേശങ്ങള്‍. 

മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരെ കടുത്ത ശിക്ഷയും പിഴയും ചുമത്തുന്നതാണ് പുതിയ നിയമഭേദഗതി. ഇതനുസരിച്ച് ജലാശയങ്ങളിലേക്കു മാലിന്യം വലിച്ചെറിഞ്ഞാലോ മലിനജലം തള്ളിയാലോ ജാമ്യമില്ലാ കുറ്റമായി കണക്കാക്കി 10,000 രൂപ മുതൽ 50,000 രൂപ വരെ പിഴയും 6 മാസം മുതൽ ഒരു വർഷം വരെ തടവുശിക്ഷയും ലഭിക്കും. കടകളുടെയോ വാണിജ്യ സ്ഥാപനങ്ങളുടെയോ പരിസരത്ത് മാലിന്യം വലിച്ചെറിഞ്ഞാലോ കത്തിച്ചാലോ 5000 രൂപ പിഴ. 15 ദിവസത്തിനകം പിഴ അടച്ചില്ലെങ്കില്‍  പ്രോസിക്യൂഷൻ നടപടി നേരിടണം.  

 

പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിഞ്ഞാൽ പിഴ 5000 രൂപയായിരിക്കും. മാലിന്യം തള്ളാൻ കൊണ്ടു പോകുന്ന വാഹനം പൊലീസിന് പിടിച്ചെടുത്ത് സബ് ഡിവിഷൻ മജിസ്ട്രേട്ടിനു മുൻപാകെ ഹാജരാക്കാം. ആവശ്യമെങ്കിൽ ഇതു കണ്ടുകെട്ടി ലേലം ചെയ്യുകയും ചെയ്യാം. മാലിന്യസംസ്കരണ നടപടികൾ സ്വീകരിക്കാതിരുന്ന സെക്രട്ടറിക്കും ഉദ്യോഗസ്ഥർക്കുമെതിരെ സർക്കാരിന് അച്ചടക്ക നടപടിയെടുക്കാം. തദ്ദേശസ്ഥാപന ഭരണസമിതിയാണു വീഴ്ച വരുത്തുന്നതെങ്കിലും സർക്കാരിനു പിഴ ചുമത്താം. സ്ഥാപനങ്ങളെയും വീട്ടുടമസ്ഥരെയും 'മാലിന്യ ഉൽപാദകർ' എന്നാണു നിയമത്തില്‍  വിശേഷിപ്പിക്കുന്നത്. മാലിന്യം സംഭരിക്കുന്നതിനുള്ള യൂസർ ഫീസ് കുടിശിക വരുത്തിയാല്‍  പൊതുനികുതി കുടിശികയായി കണക്കാക്കുമെന്നും നിയമത്തില്‍ പറയുന്നു.

Fine up to 500,000 for littering; Ordinance