asiangames

ഏഷ്യന്‍ഗെയിംസില്‍ മെഡല്‍ നേടിയവര്‍ക്കുള്ള പാരിതോഷികം നാളെച്ചേരുന്ന മന്ത്രിസഭായോഗം പരിഗണിക്കും. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വര്‍ധന ശുപാര്‍ശചെയ്യുന്ന ഫയല്‍ കായിക വകുപ്പ് സമര്‍പ്പിച്ചു. കേരളം വിടുമെന്ന് പ്രഖ്യാപിച്ച കായിക താരങ്ങളുടെ പ്രശ്നം കൂടുതല്‍ ചര്‍ച്ചകള്‍ക്കുശേഷം പരിഗണിക്കാനാണ് കായികവകുപ്പിന്റെ തീരുമാനം.

2018 ലെ ജക്കാര്‍ത്ത ഏഷ്യന്‍ഗെയിംസില്‍ സ്വര്‍ണമെഡല്‍ നേടിയവര്‍ക്ക് 20 ലക്ഷവും വെള്ളി നേടിയവര്‍ക്ക് പതിനഞ്ചും വെങ്കലം നേടിവര്‍ക്ക് പത്ത് ലക്ഷം രൂപയുമാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയത്. അതിനെക്കാള്‍ കൂടുതല്‍ തുക ഇത്തവണ കായിക വകുപ്പ് ശുപാര്‍ശ ചെയ്തിട്ടുണ്ട്. എത്രത്തോളം വര്‍ധനവേണമെന്ന് മന്ത്രിസഭയാണ് തീരുമാനിക്കേണ്ടത്.  ഹാങ്ചോ ഏഷ്യന്‍ ഗെയിംസില്‍ മലയാളി താരങ്ങള്‍ക്ക് ലഭിച്ച ഒന്‍പതുമെഡലില്‍ ആറും അത്‌ലറ്റിക്സില്‍ നിന്നാണ.  മുഹമ്മദ് അജ്മല്‍, മുഹമ്മദ് അനസ്, മുഹമ്മദ് അഫ്സല്‍, ശ്രീശങ്കര്‍, ജിന്‍സണ്‍ ജോണ്‍സണ്‍,ആന്‍സി സോജന്‍ എന്നീ അത്‌ലറ്റുകളും ഹോക്കിതാരം പി.ആര്‍. ശ്രീജേഷ്,ക്രിക്കറ്റ് താരം മിന്നുമണി, ബാഡ്മിന്റണ്‍ താരം എസ്.എച്ച് പ്രണോയ്, മറ്റ് സംസ്ഥാനങ്ങളില്‍ താമസിക്കുന്ന മലയാളികളായ അമോജ് ജേക്കബ്,നിഹാല്‍ ജോയല്‍, മിജോചാക്കോ,ദീപിക പള്ളിക്കല്‍ എന്നിവര്‍ മെഡല്‍പ്പട്ടികയിലുണ്ട്. എസ്.എച്ച് പ്രണോയ്, ട്രിപ്പിള്‍ ജംപ് താരങ്ങളായ എല്‍ദോസ് പോള്‍, അബ്ദുല്ല അബൂബക്കര്‍ എന്നിവരെ കേരളത്തില്‍ തന്നെ നിലനിര്‍ത്തുന്നത് സംബന്ധിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ക്കുശേഷം കായിക വകുപ്പ് ശുപാര്‍ശ സമര്‍പ്പിക്കും. മന്ത്രിസഭയാണ് ഇക്കാര്യത്തിലും തീരുമാനമെടുക്കേണ്ടത്. അടുത്ത മന്ത്രിസഭായോഗത്തില്‍ത്തന്നെ ശുപാര്‍ശകള്‍ സമര്‍പ്പിക്കാനാണ് കായിക വകുപ്പിന്റെ ശ്രമം. കഴിഞ്ഞ ഏഷ്യന്‍ഗെയിംസിന് പുറമെ 2022 കോമണ്‍വെല്‍ത്ത് ഗെയിംസിലും സ്വര്‍ണം വെള്ളി വെങ്കലമെഡല്‍ നേടിയവര്‍ക്ക് ഇരുപത് പതിനഞ്ച് പത്ത് ലക്ഷം രൂപവീതം നല്‍കി. ഒളിംപിക്സില്‍ പങ്കെടുത്ത എല്ലാ മലയാളികള്‍ക്കും പത്തുലക്ഷം രൂപ വീതം നല്‍കിയിരുന്നുവെന്നും കായിക വകുപ്പ് വ്യക്തമാക്കുന്നു.