TAGS

എറണാകുളം പുത്തന്‍കാവില്‍ കോണോത്ത് പുഴയില്‍ ഇറിഗേഷന്‍ വകുപ്പ് അശാസ്ത്രീയമായി നിര്‍മിച്ച ബണ്ട് ജില്ലാ ഭരണകൂടം പൊളിച്ചു തുടങ്ങി. ഉദയംപേരൂര്‍ കോഴിക്കരി കോളനിക്കാരുടെ കടുത്ത പ്രതിഷേധത്തിനൊടുവിലാണ് നടപടി. കോളനിയിലെ 19 കുടുംബങ്ങളാണ് ബണ്ട് കാരണമുണ്ടായ വെള്ളപ്പൊക്കത്തില്‍ വലയുന്നത്.

 

വേമ്പനാട് കായലില്‍ നിന്നുള്ള ഉപ്പുവെള്ളം തടയാന്‍ കോണോത്ത് പുഴയ്ക്ക് കുറുകെ ഇറിഗേഷന്‍ വകുപ്പ് ബണ്ട് പണിയാന്‍ തുടങ്ങിയിട്ട് നാല് വര്‍ഷമാകുന്നു. അന്ന് മുതല്‍ തുടങ്ങിയതാണ് കോഴിക്കരി കോളനിക്കാരുടെ ദുരിതം. ചെറിയ മഴത്ത് പോലും വീടിനുള്ളില്‍ മുട്ടറ്റം വെള്ളമെത്തും. മാസങ്ങളോളം അഭയം ദുരിതാശ്വാസക്യാംപുകളാണ്. ആ ജീവിതം മടുത്താണ് എത്ര പൊക്കത്തില്‍ വെള്ളമെത്തിയാലും ഇനി ക്യാംപിലേക്ക് ഇല്ലെന്ന് ഇവര്‍ തീരുമാനമെടുത്തും. പ്രായമായവരും കൈക്കുഞ്ഞുങ്ങളുമടക്കാണ് അരയ്ക്കൊപ്പം അഴുക്ക് വെള്ളം പൊങ്ങിയ വീടുകള്‍ക്കുള്ളില്‍ കഴിയുന്നത്. ഭക്ഷണം പാകം ചെയ്യാന്‍ പോയിട്ട് ശുചിമുറികള്‍ ഉപയോഗിക്കാന്‍ പോലും ഇവര്‍ക്കാകുന്നില്ല.

 

കോളനിയുടെ താമസക്കാരുടെ കടുംപിടിത്തത്തിന് മുന്‍പില്‍ ഒടുവില്‍ ജില്ലാ ഭരണകൂടത്തിന് വഴങ്ങേണ്ടി വന്നു. അങ്ങിനെ ബണ്ട് പൊളിച്ച് നീക്കി തുടങ്ങി.

വര്‍ഷങ്ങളായി മാലിന്യം നിറഞ്ഞ് കിടക്കുന്ന പുഴ വൃത്തിയാക്കി ആഴം കൂട്ടിയാലേ ഈ പ്രദേശത്തെ വെള്ളപ്പൊക്കത്തിന് ശാശ്വതപരിഹാരം കാണാന്‍ കഴിയൂ. അതിനുള്ള ഫണ്ട് സര്‍ക്കാര്‍ നല്‍കണമെന്നാണ് ഉദയംപേരൂര്‍ പഞ്ചായത്തിന്റെ ആവശ്യവും