seed-ball-pkg--HD

കാടിനെ ഹൃദയത്തോട് ചേര്‍ത്തുവെച്ച വനംവകുപ്പ് വാച്ചര്‍ ഹുസൈന്‍ കല്‍പ്പൂരിന്‍റെ ഓര്‍മകളില്‍ വിത്തുരുളകള്‍ തയ്യാറാക്കി സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും. കഴിഞ്ഞവര്‍ഷം കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഹുസൈന്‍ ശേഘരിച്ചിരുന്ന മുളവിത്തുകളാണ് വിത്തുരുളകളായി നാളെയുടെ പച്ചപ്പാകാന്‍ പോകുന്നത്.

 

വയനാടിന്‍റെ വനങ്ങളില്‍ മുളങ്കൂട്ടങ്ങളുടെ തണലൊരുക്കാനുള്ള വിത്തുരുളകളാണിത്. ഈ കാണുന്ന കൂട്ടത്തെ ഇവിടെ ഒന്നിപ്പിക്കുന്നത് ഹുസൈന്‍ കല്‍പ്പൂരിന്‍റെ ഓര്‍മകളും. കാടിനെയും വന്യമൃഗങ്ങളെയും അത്രമേല്‍ സ്നേഹിച്ചിരുന്ന ഹുസൈനിന്‍റെ ആഗ്രഹമായിരുന്നു അത്. തൃശൂരിലെ ജനവാസകേന്ദ്രത്തില്‍ ഇറങ്ങിയ കാട്ടാനയെ തുരത്താനുള്ള ശ്രമത്തിനിടെയുണ്ടായ അപകടത്തിലാണ് ഹുസൈന് ജീവന്‍ നഷ്ടമായത്. പ്രിയപ്പെട്ട സുഹൃത്തിന്‍റെ ഓര്‍മദിനത്തില്‍ വേറിട്ട പ്രവര്‍ത്തനം നടത്താനുള്ള ആലോചനയില്‍ നിന്നാണ് വിത്തുരുളകളുടെ ആശയം ലഭിച്ചത്.

 

കുപ്പാടി ഫോറസ്റ്റ് വെറ്ററിനറി ഓഫീസ് പരിസരത്താണ് മൂന്ന് ദിവസം നീണ്ട വിത്തുരുള നിര്‍മാണം നടന്നത്. വിവിധ വകുപ്പുകളിലെ ജീവനക്കാര്‍ക്കൊപ്പം മൂലങ്കാവ് ജി.എച്ച്.എസ്.എസിലെ എന്‍.എസ്.എസ്. വോളണ്ടിയര്‍മാരും ഉദ്യമത്തില്‍ പങ്കെടുത്തു. ഇരുപത്തയ്യായിരത്തിലേറെ വിത്തുരുളകള്‍ ജില്ലയിലെ വിവിധ വനങ്ങളില്‍ നിക്ഷേപിക്കും. അവ നാളയുടെ പച്ചപ്പാകും.