boatracefight-05

ആറന്‍മുള ഉതൃട്ടാതി വള്ളംകളിക്ക് ശേഷമുള്ള സംഘര്‍ങ്ങളുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. രണ്ട് പള്ളിയോടങ്ങളുടെ തുഴച്ചില്‍ സംഘങ്ങളാണ് ഏറ്റുമുട്ടിയത്. അതേ സമയം ഒരു പള്ളിയോടത്തിലേക്ക് മറ്റൊരു പള്ളിയോടം ഇടിച്ചു കയറുന്ന ദൃശ്യങ്ങളുമുണ്ട്. മനപ്പൂര്‍വമാണെന്നും പമ്പയിലെ കനത്ത ഒഴുക്കില്‍ നിയന്ത്രണം വിട്ടുപോയതാണെന്നും വിശദീകരണങ്ങള്‍ ഉണ്ട്.

 

മാരാമണ്‍ കോട്ടാത്തല പള്ളിയോടങ്ങളുടെ തുഴച്ചില്‍ക്കാരാണ് ഏറ്റുമുട്ടിയത്. മാരാമണ്‍ പള്ളിയോടത്തിന്‍റെ മാലിപ്പുരയ്ക്ക് സമീപമായിരുന്നു സംഘര്‍ഷം. തുഴച്ചിലിലെ സംഘര്‍ഷമല്ല അവിചാരിതമായി ഉണ്ടായ വാക്കേറ്റമാണ് സംഘര്‍ഷത്തിലെത്തിയത്. അടനയമ്പുകൊണ്ടാണ് സംഘങ്ങള്‍ നേരിട്ടത്. സംഭവത്തില്‍ ആരും പരാതി നല്‍കിയിട്ടില്ല. രണ്ടാമത് പ്രചരിക്കുന്ന ദൃശ്യം ഒരു പള്ളിയോടത്തിലേക്ക് മറ്റൊരു പള്ളിയോടം ഇടിച്ചു കയറുന്നതാണ്. ചൂണ്ടിയതെന്ന് ആരോപണം ഉണ്ട്. ചൂണ്ടുക എന്നാല്‍ ഒരു പള്ളിയോടത്തിന്‍റെ മുന്നിലേക്ക് മറ്റൊരു പള്ളിയോടം കുറുക്കു വക്കുന്നതിന് പറയുന്നതാണ്. പൂവത്തൂര്‍ പടിഞ്ഞാറ് പള്ളിയോടത്തിന്‍റെ അമരത്തേക്ക് അയിരൂര്‍ പള്ളിയോടമാണ് ഇടിച്ചത്. അമരത്തുണ്ടായിരുന്നവര്‍ വെള്ളത്തിലേക്ക് ചാടി രക്ഷപെട്ടു. 

 

പൂവത്തൂര്‍ പള്ളിയോടത്തിന്‍റെ നിര്‍മാണ ഘടനകൊണ്ടാണ് അപകടം ഒഴിവായതെന്ന് പള്ളിയോടവുമായി ബന്ധപ്പെട്ടവര്‍ പറയുന്നു. അട്ടിമറിയെന്ന മട്ടിലാണ് പ്രചാരണം . എന്നാല്‍ പമ്പയിലെ ഒഴുക്കില്‍ നിയന്ത്രണം പോയതെന്നാണ് പള്ളിയോട സേവാസംഘം പറയുന്നത്. ഇതുവരെ ആരും പരാതി പറഞ്ഞിട്ടില്ലെന്നും റേസ് കമ്മിറ്റി റിപ്പോര്‍ട്ട് വരാനുണ്ടെന്നും പള്ളിയോട സേവാസംഘം ഭാരവാഹികള്‍ പറഞ്ഞു.

 

Fight between Aranmula boat race teams; Visuals out now