സ്വകാര്യ കമ്പനികള്‍ക്ക് കോടികളുടെ ലാഭമുണ്ടാക്കാന്‍ വൈദ്യുതി റഗുലേറ്ററി കമ്മിഷന് പിന്നാലെ കെ.എസ്.ഇ.ബിയും വഴിയൊരുക്കി. കുറഞ്ഞതുകയ്ക്ക് വൈദ്യുതി വാങ്ങിയിരുന്ന അതേ കമ്പനികളില്‍ നിന്ന് കൂടിയ നിരക്കില്‍ വൈദ്യുതി വാങ്ങാനൊരുങ്ങുകയാണ് കെ.എസ്.ഇ.ബി. പ്രതിമാസം കുറഞ്ഞത് 90 കോടി രൂപയുടെ അധിക ബാധ്യത വരുത്തുന്നതാണ് ഈ നീക്കം. കുറഞ്ഞ തുകയ്ക്ക് വൈദ്യുതി വാങ്ങുന്നതിനുള്ള ദീര്‍ഘകാല കരാര്‍ റദ്ദാക്കിയ റഗുലേറ്ററി കമ്മിഷന്റെ നടപടികളില്‍ ദുരൂഹതയുണ്ടെന്ന് ജൂണില്‍ മനോരമ ന്യൂസ് റിപ്പോര്‍ട്ടുചെയ്തിരുന്നു.

 

യൂണിറ്റിന്  4രൂപ 29 പൈസയ്ക്ക് കിട്ടേണ്ട വൈദ്യുതി അഞ്ചര രൂപമുതല്‍ ആറേകാല്‍ രൂപവരെ നല്‍കി ആറുവര്‍ഷത്തേയ്ക്ക് വാങ്ങാനുള്ള കെ.എസ്.ഇ.ബിയുടെ അപേക്ഷയാണ് റഗുലേറ്ററി കമ്മിഷന്റെ മുന്നില്‍. പ്രതിദിനം അധികച്ചെലവ് മൂന്നുകോടിയിലേറെ രൂപ. സേവനത്തിലോ ലഭിക്കുന്ന വൈദ്യുതിയുടെ ഗുണമേന്മയിലോ ഒരുതരി മാറ്റമില്ലാത്തെ പ്രതിമാസം കുറഞ്ഞത് 90 കോടിരൂപയുടെ അധിക ബാധ്യത. ആര്യാടന്‍ മുഹമ്മദ് വൈദ്യുതി മന്ത്രിയാരുന്നകാലത്ത് 2016 ല്‍ യൂണിറ്റിന്  4രൂപ 29 പൈസയ്ക്ക്  ഇരുപഞ്ചുവര്‍ഷത്തേയ്ക്കാണ് ജാബുവ പവര്‍ , ജിന്‍ഡാല്‍ ഇന്ത്യ പവര്‍ , ജിന്‍ഡാല്‍ ഇന്ത്യ തെര്‍മല്‍ പവര്‍ എന്നീ കമ്പനികളുമായി വൈദ്യുതി വാങ്ങാന്‍ ദീര്‍ഘകാല കരാറില്‍ ഏര്‍പ്പെട്ടത്.

 

2016 മുതല്‍ ഈ വര്‍ഷം മേയ് വരെ വൈദ്യുതി വാങ്ങിയശേഷം സാങ്കേതികത്വത്തിന്റെ പേരില്‍ കരാര്‍ റദ്ദാക്കിയത് ജൂണ്‍ 17 ന് മനോരമ ന്യൂസ് റിപ്പോര്‍ട്ടുചെയ്തു. 2016 മുതല്‍ ഇതുവരെ ലോഡ്ഷെഡിങ് ഒഴിവാകാന്‍ സഹായിച്ച കരാര്‍  പൊടുന്നനെ റദ്ദാക്കിയതില്‍ ദുരൂഹയുണ്ടെന്ന് കേരള ഇലക്ട്രിസിറ്റി ഓഫീസേഴ്സ് കോണ്‍ഫെഡറേഷന്‍ യോഗത്തിലും ആരോപണമുയര്‍ന്നിരുന്നു. ദീര്‍ഘകാല കരാര്‍ കാലാവധി പൂര്‍ത്തിയാകുമുമ്പ് റദ്ദാക്കിയതിന് ഈ കമ്പനികള്‍ക്ക് നഷ്ടപരിഹാരവും നല്‍കണം.

 

KSEB signed new contract to buy electricity at higher rates