nikhilthomas1

വ്യാജ സര്‍ട്ടിഫിക്കറ്റിന്‍റെ അടിസ്ഥാനത്തില്‍  എസ്.എഫ്.ഐ നേതാവ് നിഖില്‍ തോമസിന് പിജി പ്രവേശനം നല്‍കിയതില്‍ കായംകുളം എം.എസ്്.എം കോളജിലെ കൊമേഴ്സ് വകുപ്പ് ഗുരുതര വീഴ്ച വരുത്തിയെന്ന് കേരള സര്‍വകലാശാല. വിദ്യാര്‍ഥികളുടെ പഠനം, പരീക്ഷ എന്നിവയുടെ രേഖകളൊന്നും വകുപ്പ് സൂക്ഷിച്ചിരുന്നില്ല. അതിനാലാണ് ബികോമിന് തോറ്റ നിഖിലിന് വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് എംകോമിന് പ്രവേശനം നേടാനായതെന്നും സര്‍വകലാശാല കണ്ടെത്തി. 

 

2017 മുതല്‍ 2020 വരെയാണ് എസ്.എഫ്ഐ നേതാവ് നിഖില്‍തോമസ് കായംകുളം എം.എസ്.എം കോളജില്‍ ബികോമിന് പഠിച്ചത്. ഈ കാലയളവിലെ കോഴ്സ്, പരീക്ഷ , ഇംപ്രൂവ്മെന്‍റ്  രേഖകളൊന്നും കോമേഴ്സ് വകുപ്പിലില്ല എന്നാണ് കേരള സര്‍വകലാശാല കണ്ടെത്തിയിരിക്കുന്നത്. 2017 മുതല്‍ 20 വരെ പ്രവര്‍ത്തിച്ചിരുന്ന പ്രിന്‍സിപ്പലിനെയും അധ്യാപകരെയും സര്‍വകലാശാല ആസ്ഥാനത്ത് വിളിച്ചുവരുത്തിയാണ് വിശദാംശങ്ങള്‍ പരിശോധിച്ചത്. 

 

ഗുരുതരമായ വീഴ്ചയാണ് കോമേഴ്സ് വകുപ്പിന്‍റെ ഭാഗത്തു നിന്ന് ഉണ്ടായിരിക്കുന്നത്. വിദ്യാര്‍ഥികളുടെ അക്കാദമിക്ക് രേഖകള്‍ എല്ലാം അതത് വകുപ്പികളില്‍ ഫയല്‍ചെയ്യണം എന്നാണ് വ്യവസ്ഥ. ഇത് പൂര്‍ണമായി ലംഘിക്കപ്പെട്ടു. രേഖകളുണ്ടായിരുന്നെങ്കില്‍ ബികോമിന് തോറ്റയാള്‍ക്ക് എംകോമിന് പ്രവേശനം നല്‍കില്ലായിരുന്നു. കൂടുതല്‍ വിശദമായ പരിശോധനക്ക് സര്‍വകലാശാല തയാറെടുക്കുകയാണ്. കോളജില്‍നേരിട്ടെത്തി കൂടുതല്‍ പരിശോധന വേണമോ എന്ന് നാളെ തീരുമാനമെടുക്കും.