medisep

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ മെഡിസെപിന്‍റെ പ്രീമിയം 50 രൂപ വര്‍ധിപ്പിക്കണമെന്ന് നടത്തിപ്പുകാരായ ഓറിയന്‍റല്‍  ഇന്‍ഷുറന്‍സ് കമ്പനി. നിലവിലെ പ്രതിമാസ പ്രീമിയം 500 രൂപയാണ്. ക്ലെയിമുകള്‍ പ്രതീക്ഷിച്ചതിലേറെ ഉയര്‍ന്നതോടെ ഇന്‍ഷുറന്‍സ് പദ്ധതി നടത്തിപ്പ് ബാധ്യതയായെന്നാണ് ഓറിയന്‍റലിന്‍റെ വാദം. 

 

മെഡിസെപ് പദ്ധതിയുടെ പ്രതിമാസ പ്രീമിയം 500 രൂപയില്‍ നിന്ന് 550 ആക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിന് കത്തുനല്‍കിയിരിക്കുകയാണ് നടത്തിപ്പുകാരായ ഓറിയന്‍റല്‍ ഇന്‍ഷുറന്‍സ് കമ്പനി. ഇത് നടപ്പിലായാല്‍ വാര്‍ഷിക പ്രീമിയം 6000ല്‍ നിന്ന് 6600 രൂപയായി ഉയരും. നിലവില്‍ 500 രൂപ പ്രീമിയം ഈടാക്കുന്നതു തന്നെ ജീവനക്കാരുടെ കടുത്ത പ്രതിഷേധം അവഗണിച്ചാണ്. എന്നാല്‍ കരാര്‍ പ്രകാരം പ്രീമിയം തുക ഉയര്‍ത്താന്‍ സാധിക്കില്ല. മൂന്നു വര്‍ഷത്തേക്ക് 500 രൂപ പ്രതിമാസ പ്രീമിയം എന്നതാണ് സര്‍ക്കാരും കമ്പനിയുമായുള്ള കരാര്‍. ഇക്കാര്യം പുനഃപരിശോധിക്കണമെന്നാണ് കമ്പനിയുടെ ആവശ്യം. കഴിഞ്ഞ വര്‍ഷം ജൂണിലാണ് പദ്ധതി തുടങ്ങിയത്. ഇതുവരെ 3 ലക്ഷം പേര്‍ 717 കോടി ക്ലെയിം ചെയ്തു. 697 കോടിരൂപയുടെ ക്ലെയിം അംഗീകരിച്ച് പണം നല്‍കി. 500 കോടിരൂപ ആദ്യ വര്‍ഷം ആശുപത്രികള്‍ക്ക് കൈമാറണമെന്നായിരുന്നു ഇന്‍ഷ്വറന്‍സ് കമ്പനി പ്രതീക്ഷിച്ചിരുന്നു. 217 കോടി അധികമായി ചെലവാക്കേണ്ടി വന്നതിനാല്‍ പദ്ധതി നഷ്ടത്തിലായെന്നും ചുരുങ്ങിയത് 50 രൂപ പ്രീമിയം കൂട്ടണമെന്നുമാണ് ഓറിയന്‍റല്‍ കമ്പനിയുടെ കത്ത്. കത്തിന് സര്‍ക്കാര്‍ ഇതുവരെ മറുപടി നല്‍കിയിട്ടില്ല. കത്ത് പരിശോധിച്ചു വരുന്നു എന്നാണ് ധനവകുപ്പ് പറയുന്നത്.