തിരുവല്ല കുറ്റപ്പുഴയിലെ വാടകവീട്ടിൽ യുവതിയെ നരബലി നടത്തി കൊലപ്പെടുത്താൻ ശ്രമമെന്ന് ആരോപണം. വീട് വാടകയ്ക്കെടുത്ത ചങ്ങനാശ്ശേരി സ്വദേശി അമ്പിളി എന്ന സ്ത്രീ കൊച്ചിയിൽ നിന്ന് ഇവിടെയെത്തിച്ച കർണാടക സ്വദേശിനിയെയാണു നരബലി നരബലി നൽകാൻ ശ്രമിച്ചതായി ആരോപണം ഉയരുന്നത്. കൊച്ചിയിൽ താമസിക്കുന്ന കർണാടക സ്വദേശിനി ഓണ്‍ലൈൻ മാധ്യമത്തിൽ വിവരം പങ്കുവച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. ആരും പരാതി നൽകാത്തതിനാൽ കേസെടുത്തിട്ടില്ല.
ഭർത്താവുമായുള്ള പ്രശ്നം പരിഹരിക്കാൻ പൂജ നടത്താമെന്ന് പറഞ്ഞാണ് തിരുവല്ലയിലേക്ക് വിളിച്ചുവരുത്തിയെന്ന് യുവതി പറയുന്നു. കഴിഞ്ഞ എട്ടിന് അർധരാത്രിയാണ് സംഭവം. അമ്പിളിയും മന്ത്രവാദിയും ചേർന്ന് കളം വരച്ച് ശരീരത്തിൽ പൂമാല ചാർത്തി. മന്ത്രവാദി വലിയ വാളെടുത്തശേഷം ബലി നൽകാൻ പോകുന്നെന്നു പറഞ്ഞു. ഈ സമയം അമ്പിളിയുടെ പരിചയക്കാരൻ വീട്ടിലെത്തി വാതിലിൽ മുട്ടിയതോടെ പദ്ധതി പാളി. മുറിയിൽ നിന്നിറങ്ങിയോടിയ യുവതി, വീടിന്റെ പുറത്തെത്തിയ ആളോട് രക്ഷിക്കണമെന്ന് പറയുകയും പുലരുംവരെ ഇയാൾക്കൊപ്പമിരുന്ന ശേഷം കൊച്ചിയിലേക്ക് മടങ്ങുകയുമായിരുന്നു. ഭയന്നുപോയ ഇവർ സ്വദേശമായ കുടകിലേക്കു പോയി. കൊച്ചിയിലെ സുഹൃത്തുക്കളോട് വിവരം പറഞ്ഞതോടെയാണു സംഭവം പുറത്തറിഞ്ഞത്.
യുവതിയെ തിരുവല്ല പൊലീസ് ബന്ധപ്പെട്ടെങ്കിലും മാതാവ് മരണപ്പെട്ടതിനാൽ മൊഴിയെടുത്തിട്ടില്ല. യുവതിയെ കോടതിയിലെത്തിച്ച് മൊഴി രേഖപ്പെടുത്താനാണ് പൊലീസിന്റെ തീരുമാനം. പൊലീസ് സ്പെഷ്യൽ ബ്രാഞ്ച് വിവരം ശേഖരിച്ചു ഡിജിപിക്കു റിപ്പോർട്ട് നൽകി. ജില്ലാ പൊലീസ് മേധാവി തിരുവല്ല ഡിവൈഎസ്പി ടി.രാജപ്പനോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. ചങ്ങനാശേരി നാലുകോടി സ്വദേശിനിയാണ് അമ്പിളിയെന്നും ഇവർ കുടക് സ്വദേശിയിൽ നിന്ന് ഇരുപതിനായിരത്തോളം രൂപ കൈപ്പറ്റിയതായും പറയുന്നു.
സാമ്പത്തിക തർക്കമാണ് യുവതിയുടെ ആരോപണത്തിനു പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പരാതി നൽകിയാൽ കേസെടുത്ത് അന്വേഷണം നടത്തുമെന്നും ഡിവൈഎസ്പിയും കൊച്ചി സിറ്റി പൊലീസും പറഞ്ഞു. എന്തെങ്കിലും വിവരങ്ങൾ ലഭിച്ചാൽ തിരുവല്ല പൊലീസിനു കൈമാറുമെന്നും കൊച്ചി സിറ്റി പൊലീസ് പറഞ്ഞു.