സംസ്ഥാന സ്കൂള്‍ കലോല്‍സവം കോഴിക്കോട് തുടങ്ങാനിരിക്കെ അപ്പീലുകളെ ചൊല്ലി വിവാദം. കോഴിക്കോട് ജില്ലാ കലോല്‍സവത്തില്‍ രണ്ടാം സ്ഥാനത്ത് എത്തിയവരെ തഴഞ്ഞ് അഞ്ചാംസ്ഥാനത്തുള്ളവര്‍ക്ക് വരെ സംസ്ഥാന തലത്തില്‍ മല്‍സരിക്കാന്‍ അനുമതി നല്‍കിയെന്നാണ് ആക്ഷേപം. 

 

ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ കേരളനടനത്തിന് രണ്ടാംസ്ഥാനമായിരുന്നു കൊയിലാണ്ടി ജി.എച്ച്.എസ്എസിലെ നേഹക്ക്. മികച്ച പ്രകടനം നടത്തിയെന്ന് ഉറപ്പുള്ളത് കൊണ്ടാണ് അപ്പീലുമായി പോകാന്‍ നേഹ തീരുമാനിച്ചത്. കേരളനടനം ഹൈസ്കൂള്‍ വിഭാഗത്തില്‍ രണ്ടാംസ്ഥാനത്ത് വന്ന ചേളന്നൂര്‍ എ.കെ.കെ.ആര്‍ എച്ച്എസ്എസിലെ  വിദ്യാര്‍ഥിക്കും സമാന അനുഭവമായിരുന്നു.

 

 ജില്ല കലോല്‍സവത്തില്‍ ഓരോ ജില്ലയ്ക്കും 10 ശതമാനം അപ്പീല്‍ നല്‍കാനായിരുന്നു അനുമതി. എന്നാല്‍ കോഴിക്കോട് മാത്രം 40 ശതമാനത്തോളം കുട്ടികള്‍ക്കാണ് അപ്പീല്‍ കിട്ടിയത്. ഇതിന് പിന്നില്‍ വലിയ തിരിമറി നടക്കുന്നുണ്ടെന്നാണ് ആരോപണം.