പട്ടാള ബൂട്ടുകള്‍ താളം ചവിട്ടിയ കോഴിക്കോട്ടെ വിക്രം മൈതാനത്ത് ഇനി ചിലങ്കകള്‍ നൃത്തം ചെയ്യും. കലോത്സവം തുടങ്ങാൻ രണ്ടാഴ്ച മാത്രം ബാക്കി നിൽക്കെ കലാകാരന്മാരെ വരവേൽക്കാൻ ഒരുങ്ങുകയാണ് സംസ്ഥാന കലോല്‍സവത്തിന്റെ പ്രധാനവേദിയായ വിക്രം മൈതാനം.
എട്ട് ഏക്കര്‍ വിസ്തൃതിയുള്ള വിക്രം മൈതാനം ടെറിട്ടോറിയല്‍ ആര്‍മി മദ്രാസ് റെജിമെന്‍റിന്റെ ഭാഗമാണ്. പൊതുപരിപാടികള്‍ക്ക് മൈതാനം വിട്ടുനല്‍കാറില്ലെങ്കിലും കലയുടെ മഹോല്‍സവത്തിന് സന്തോഷപ്പൂര്‍വം നല്‍കി, സൈന്യം. വടക്കേ അറ്റത്താണ് പ്രധാനവേദി. വലിപ്പം 1400 ചതുരശ്ര അടി. കാണികളുടെ ഇരിപ്പിടം ഹെലി പാഡില്‍. മാധ്യമ സംഘങ്ങള്‍ക്കുള്ള താല്‍ക്കാലിക സ്റ്റുഡിയോകള്‍ തെക്ക് പടിഞ്ഞാറെ കോണില്‍. 90,000 ചതുരശ്ര അടിയുള്ള കൂറ്റന്‍ പന്തലിനൊപ്പം കലോത്സവത്തിനെത്തുന്നവരുടെ വാഹനങ്ങൾ പാർക്ക് ചെയ്യാന്‍ പ്രത്യേക സൗകര്യവും ഒരുങ്ങുന്നുണ്ട്.