konna

സാമൂഹിക വനവല്‍ക്കരണത്തിന്‍റെ ഭാഗമായി നട്ടുപിടിപ്പിച്ച മഞ്ഞക്കൊന്ന വനംവകുപ്പിന് തന്നെ വിനയായി. പരിസ്ഥിതിയെ നശിപ്പിക്കുന്ന മഞ്ഞക്കൊന്നയുടെ ഉന്‍മൂലനത്തിന് സമഗ്രപദ്ധതി തയ്യാറാക്കുകയാണ് വനംവകുപ്പ്. ആവാസവ്യവസ്ഥ നശിച്ച് മൃഗങ്ങള്‍ നാട്ടിലേക്ക് ഇറങ്ങുന്നതിനും മഞ്ഞക്കൊന്നയുടെ വ്യാപനം കാരണമായെന്ന് പരിസ്ഥിതിപ്രവര്‍ത്തകര്‍ പറയുന്നു. 

വൈറസ് പോലെയാണ് വനത്തിനുള്ളില്‍ മഞ്ഞക്കൊന്ന വ്യാപിക്കുന്നത്. ഇവ വളരുന്ന പ്രദേശത്തെ മറ്റെല്ലാ ചെടികളും മരങ്ങളും നശിക്കും. ജീവജാലങ്ങള്‍ക്ക് ആവാസവ്യവസ്ഥ ഇല്ലാതാകും. കാടിന്‍റെ സൗന്ദര്യവല്‍ക്കരണം അടക്കം ലക്ഷ്യമിട്ടാണ് 1980കളില്‍ വനംവകുപ്പിന്‍റെ സോഷ്യല്‍ ഫോറസ്ട്രി വിഭാഗം മഞ്ഞക്കൊന്ന നട്ടത്. പക്ഷേ ഇതുവരെ തിരുത്താന്‍ കഴിയാത്ത തെറ്റായതീരുമായി അതുമാറി. കേരളത്തില്‍ ഹെക്ടറുകണക്കിന് വനം മഞ്ഞക്കൊന്നമൂലം നശിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. വയനാട് വന്യജീവിസങ്കേതത്തെ അന്‍പതുശതമാനത്തിലധികം ബാധിച്ചു. മഞ്ഞക്കൊന്നയില്‍ നിന്നുള്ള രാസപദാര്‍ത്ഥം മറ്റു ചെടികളെ ഞൊടിയിടയില്‍ നശിപ്പിച്ചു. പുല്ലുതിന്നുന്ന മൃഗങ്ങള്‍ക്ക് ഭക്ഷണമില്ലാതായി. കാട് നശിച്ചതോടെ വന്യമൃഗങ്ങള്‍ നാട്ടിലേക്ക് ഇറങ്ങുന്നത് വര്‍ധിച്ചു. 

വനംമുഴുവന്‍ കാര്‍ന്നെടുക്കുംമുമ്പ് മഞ്ഞക്കൊന്നയെ ഉന്‍മൂലനം ചെയ്യാന്‍ സമഗ്രപദ്ധതി തയ്യാറാക്കുകയാണ് വനംവകുപ്പ്. മുന്‍പ് പല തവണ ഇതിന് ശ്രമിച്ചതാണ്. വെട്ടിമാറ്റിയെങ്കിലും വീണ്ടും പടര്‍ന്നുപിടിച്ചു. മരത്തിന്‍റെ തൊലികളഞ്ഞ് വെള്ളംവലിച്ചെടുക്കാത്ത നിലയിലാക്കി ഉണക്കിനശിപ്പിക്കാനും ശ്രമിച്ചു. വേരടക്കം നശിപ്പിച്ച് മഞ്ഞക്കൊന്നയെ കേരളത്തില്‍ നിന്ന്  തുടച്ചുമാറ്റാന്‍ കഴിയുന്ന മാര്‍ഗങ്ങളാണ് വനംവകുപ്പ് തയ്യാറാക്കുന്നത്.