ഓണോഘോഷത്തിന്റെ ഭാഗമായി തൃശൂരില്‍ കുമ്മാട്ടിക്കൂട്ടമിറങ്ങി. കിഴക്കുംപാട്ടുകര വടക്കുംമുറി ദേശത്തിന്റേതായിരുന്നു കുമ്മാട്ടി. ഇക്കുറി, വനിതകളും കുമ്മാട്ടികളായി എത്തിയിരുന്നു. 

 

തൃശൂരിന്‍റെ ഓണക്കാഴ്ചകളില്‍ ഒന്നാണ് കുമ്മാട്ടി. പലദേശങ്ങളിലും കുമ്മാട്ടികള്‍ ഇറങ്ങാറുണ്ട്. കുമ്മാട്ടികളുടെ കാര്യത്തില്‍ കിഴക്കുംപാട്ടുകര ദേശക്കാര്‍ എല്ലായ്പ്പോഴും മുമ്പിലാണ്. ഇത്തവണ പെണ്‍കുമ്മാട്ടികളും വേഷമിട്ടിറങ്ങി. ദേഹത്തു പര്‍പ്പടകപ്പുല്ല് വച്ചുക്കെട്ടിയായിരുന്നു കുമ്മാട്ടികളുടെ വരവ്. മരത്തില്‍ കൊത്തിയെടുത്ത അസുര മുഖങ്ങളും ദേവരൂപങ്ങളുമായി കുമ്മാട്ടിക്കൂട്ടങ്ങള്‍ നിറഞ്ഞാടി. ചെണ്ടമേളത്തിന്‍റേയും ബാന്‍ഡ്സെറ്റിന്റേയും അകമ്പടിയോടെ കുമ്മാട്ടിക്കൂട്ടങ്ങള്‍ ഹൃദയങ്ങള്‍ കീഴടക്കി.

 

പുരുഷന്‍മാര്‍ കയ്യടക്കിവച്ചിരുന്ന കുമ്മാട്ടിവേഷം ഇക്കുറി ലിംഗനീതിയുടെ ഭാഗമായി സ്ത്രീകള്‍ക്കും വിട്ടുക്കൊടുത്തു. കുമ്മാട്ടികളെ കണ്ട് ആസ്വദിച്ച് നിന്നിരുന്ന സ്ത്രീകള്‍ ആ റോള്‍ വിട്ട് വേഷംകെട്ടിയപ്പോള്‍ ദേശക്കാര്‍ക്കും ആവേശമായി.