chengannur

ചെങ്ങന്നൂര്‍ മഹാദേവ ക്ഷേത്രത്തില്‍ കാണിക്കവഞ്ചി തുറക്കാനെത്തിയ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരെ തടഞ്ഞ് നാട്ടുകാര്‍. ക്ഷേത്രത്തിന്‍റെ ശോചനീയാവസ്ഥയ്ക്ക് പരിഹാരം കാണുന്നില്ലെന്ന് പരാതിപ്പെട്ടാണ് നാട്ടുകാര്‍ ഉദ്യോഗസ്ഥരെ തടഞ്ഞത്. ഉടന്‍ പരിഹാരം കാണുമെന്ന് ദേവസ്വം ബോര്‍ഡ് ഉദ്യാഗസ്ഥര്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് പ്രതിഷേധം അവസാനിച്ചത്.

പത്തനംതിട്ടയില്‍ നിന്നെത്തിയ ദേവസ്വം ബോര്‍ഡ് അംഗങ്ങളെ ക്ഷേത്ര ഉപദേശക സമിതിയും ഭക്തരും ചേര്‍ന്നാണ് തടഞ്ഞത്. എല്ലാ മാസവും കാണിക്കവഞ്ചിയില്‍നിന്നുള്ള വരുമാനം ബോര്‍ഡ് അംഗങ്ങളെത്തി കൊണ്ടുപോകുമെങ്കിലും ക്ഷേത്രത്തിന്‍റെ ശോചനീയാവസ്ഥയ്ക്ക് പരിഹാരമില്ലെന്നാണ് പരാതി. ഒട്ടേറെ തവണ ക്ഷേത്ര പുനരുദ്ധാരണത്തിന് അപേക്ഷകള്‍ നല്‍കിയെങ്കിലും ഫലമുണ്ടായില്ല. ഇതേത്തുടര്‍ന്ന് ജനങ്ങള്‍ പ്രതിഷേധത്തിലായിരുന്നു. 

നാട്ടുകാരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് കെ അനന്ദഗോപന്‍ ഇടപെട്ട് അടുത്ത മാസം കാണിക്കവഞ്ചി തുറക്കുന്നതിനുമുമ്പ് ക്ഷേത്രത്തിന്‍റെ പുനരുദ്ധാരണത്തിനു നടപടി സ്വീകരിക്കുമെന്ന് അറിയിച്ചു. ഇതോടെ ജനങ്ങള്‍ പ്രതിഷേധം അവസാനിപ്പിക്കുകയും കാണിക്കവഞ്ചി തുറക്കാന്‍ അനുവദിക്കുകയുമായിരുന്നു. ഈ ഉറപ്പും പാലിച്ചില്ലെങ്കില്‍ ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകാനാണ് ക്ഷേത്ര ഉപദേശക സമിതിയുടെ തീരുമാനം.