valaprai

ഒന്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷം വാല്‍പാറ ചാലക്കുടി ബസ് സര്‍വീസ് തമിഴ്നാട് സര്‍ക്കാര്‍ പുനരാരംഭിച്ചു. വാൽപാറ ചാലക്കുടി റോഡിൽ ആനമല പാതയിൽ കൊക്കയിലേക്ക് ബസ് മറിഞ്ഞതിനെ ത്തുടര്‍ന്നായിരുന്നു നേരത്തെ ഓട്ടം നിര്‍ത്തിയത്. വാല്‍പാറയിലുള്ള മലയാളികളുടെ ആവശ്യം തമിഴ്നാട് സര്‍ക്കാര്‍ അംഗീകരിച്ചതോടെ ചാലക്കുടി ഭാഗത്തേക്കുള്ള യാത്രാസൗകര്യം മെച്ചപ്പെടും.  

 

വാല്‍പാറയിലെ താമസക്കാരായ നിരവധി മലയാളികളുടെയും വിനോദസഞ്ചാരികളുടെയും ഏറെ നാളത്തെ ആഗ്രഹമാണ് ഈ ഓട്ടത്തിലൂടെ യാഥാര്‍ഥ്യമായത്. പൊതുഗതാഗതം പ്രയോജനപ്പെടുത്തി സുരക്ഷിതമായി ചുരുങ്ങിയ സമയത്തിനുള്ളില്‍ വാല്‍പാറയും ചാലക്കുടിയുമായി ബന്ധപ്പെടുന്ന തമിഴ്നാട് ആര്‍ടിസി സര്‍വീസ്. ഒന്‍പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആനമലയിലുണ്ടായ അപകടമാണ് ബസിന്റെ ഓട്ടം മുടക്കിയത്. യാത്ര പുനരാരംഭിക്കുന്നതിന് മലയാളി സംഘടനകളുടെ അപേക്ഷ പരിഗണിച്ച് മുഖ്യമന്ത്രി സ്റ്റാലിന്‍ നേരിട്ട് ഇടപെടുകയായിരുന്നു. രാവിലെ ഒൻപതിന് വാല്‍പാറയില്‍ നിന്ന് പുറപ്പെടുന്ന ബസ് ഒരു മണിയോടെ ചാലക്കുടിയിലെത്തും. രണ്ട് പതിനഞ്ചിന് ചാലക്കുടിയില്‍ നിന്ന് മടക്കയാത്ര തുടങ്ങുന്ന ബസ് ആറ് മണിയോടെ വാല്‍പാറയിലെത്തും. ഏറെ ആഹ്ലാദത്തോടെയാണ് മുടക്കം ഒഴിവാക്കിയുള്ള ബസ് സര്‍വീസിന്റെ കുതിപ്പിന് ജീവനക്കാര്‍ ഡബിള്‍ ബെല്ലടിച്ചത്. 

 

തമിഴ്നാട് സര്‍ക്കാരിന്റെ ബസ് ഓടിത്തുടങ്ങിയതിനൊപ്പം കേരളത്തിന്റെ വിവിധ ഡിപ്പോകളില്‍ നിന്ന് വാല്‍പാറയിലേക്ക് സര്‍വീസുകള്‍ തുടങ്ങിയാല്‍ മികച്ച വരുമാനം നേടാന്‍ കെഎസ്ആര്‍ടിസിക്ക് കഴിയുമെന്നാണ് അതിര്‍ത്തി പങ്കിടുന്നവര്‍ പറയുന്നത്. ചാലക്കുടി വാല്‍പാറ, കോഴിക്കോട് തലശ്ശേരി ഭാഗത്തുള്ള യാത്രക്കാരെ ലക്ഷ്യമിട്ട് വാല്‍പാറ പാലക്കാട് സര്‍വീസും വേണമെന്നാണ് ആവശ്യം. തമിഴ്നാട് സര്‍ക്കാര്‍ വൈകാതെ കൂടുതല്‍ ബസുകള്‍ ഓടിക്കുമെന്നാണ് വിവരം.