kalady

ഭരണ പരിഷ്കാര നടപടികളുടെ ഭാഗമായി കാലടി സംസ്കൃത സര്‍വകലാശാലയിലെ ഗസ്റ്റ് അധ്യാപകരെ കൂട്ടത്തോടെ പിരിച്ചുവിടുന്നു. ഗവേഷക വിദ്യാര്‍ഥികളെ ടീച്ചിങ് അസിസ്റ്റന്റ് എന്ന പേരില്‍ അധ്യാപനത്തിന് നിയമിക്കാനാണ് നീക്കം. സര്‍വകലാശാലയുടെ നടപടിക്കെതിെര ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് ജോലി നഷ്ടമായ താല്‍ക്കാലിക അധ്യാപകര്‍.

 

സര്‍വകലാശാലയുടെ സാമ്പത്തിക പ്രതിസന്ധി മറിക്കടക്കാനാണ് താല്‍ക്കാലിക അധ്യാപകരുടെ എണ്ണം കുറച്ച് പകരം ഗവേഷക വിദ്യാര്‍ഥികളെ അധ്യാപനത്തിനും മൂല്യനിര്‍ണയത്തിനും നിയോഗിക്കാനുള്ള സംസ്കൃത സര്‍വകലാശാലയുടെ തീരുമാനം. സംസ്കൃത സര്‍വകലാശാലയില്‍ നിലവില്‍ സ്ഥിരാധ്യാപകരുടെ തസ്തിക കുറവാണ്. താല്‍ക്കാലിക അധ്യാപകരുടെ സേവനം ഉപയോഗിച്ചാണ് വര്‍ഷങ്ങളായി സര്‍വകലാശാലയുടെ പ്രവര്‍ത്തനം. 240 ഗസ്റ്റ് അധ്യാപകരാണ് നിലവില്‍ ഇവിടെയുള്ളത്. അവരെ കൂട്ടത്തോടെ പിരിച്ചുവിടാനാണ് നീക്കം. ഉന്നതതവിദ്യാഭാസ യോഗ്യതകള്‍ നേടി നിയമനം കാത്തിരിക്കുന്നവരുടെ ഏക ആശ്രയമാണ് സര്‍വകലാശാലകളിലെ താല്‍ക്കാലിക നിയമനങ്ങള്‍. ഗവേഷക വിദ്യാര്‍ഥികളെ അധ്യാപനത്തിന് ഉപയോഗിക്കുന്നത് സ്വതന്ത്ര ഗവേഷണത്തേയും ഉന്നത വിദ്യാഭ്യാസ മേഖലയുടെ നിലവാരത്തേയും ബാധിക്കുമെന്നാണ് ആരോപണം.  

 

ഉന്നതവിദ്യാഭാസ മേഖലയെ തന്നെ തകര്‍ക്കുന്ന തരത്തിലുള്ള കാലടി സര്‍വകലാശാലയുടെ നീക്കത്തിനെതിരെ ശക്തമായ പ്രക്ഷോഭത്തനൊരുങ്ങുകയാണ് പിരിച്ചുവിടപ്പെട്ട അധ്യാപകര്‍. ബുധനാഴ്ച നടക്കുന്ന സിന്‍ഡിക്കേറ്റ് യോഗത്തിലേക്ക് പ്രതിഷേധ മാര്‍ച്ചും നടത്തും.