
ലോക കേരള സഭ നടന്ന ദിവസങ്ങളില്‍ വിവാദ വനിത അനിതാ പുല്ലയിൽ നിമസഭാ സമുച്ചയത്തിൽ പ്രവേശിച്ച സംഭവത്തില്‍ സഭാ ടിവിക്ക് ഒടിടി സഹായം നൽകുന്ന ബിട്രെറ്റ് സൊലൂഷൻസിന്റെ കരാര്‍ റദ്ദാക്കിയേക്കും. . ഇതിനോടകം തന്നെ കരാര്‍ അവസാനിച്ച ബിട്രെറ്റ് സൊല്യൂഷന്‍സിന് വരുന്ന സഭാ സമ്മേളനം കൂടി കരാര്‍ നീട്ടിനല്‍കാനുള്ള ഫയല്‍ സ്പീക്കറുടെ മേശപ്പുറത്താണ്. ചീഫ് മാര്‍ഷലിന്റെ റിപ്പോര്‍ട്ടിനെ ആശ്രയിച്ചായിരിക്കും കരാറിന്റെ കാര്യത്തില്‍ തീരുമാനം എടുക്കുക
നിയമസഭാ സമുച്ചയത്തിലെ എല്ലാ നിയന്ത്രണങ്ങളും ലംഘിച്ച് അനിതാ പുല്ലയില്‍ നിയമസഭയില്‍ കടന്നത് ഗുരുതരവീഴ്ചയെന്നാണ് ചീഫ് മാര്‍ഷല്‍ തയാറാക്കുന്ന റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്. രണ്ടു ദിവസത്തിനകം സ്പീക്കര്‍ എം ബി രാജേഷിന് നല്കുന്ന റിപ്പോര്‍ട്ടില്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്നത് സഭാ ടിവിക്ക് ഒടിടി സഹായം നല്കുന്ന ബിട്രെറ്റ് സൊല്യൂഷന്‍സ് ആണെന്നാണ് വിവരം .അനിത ഏറെനേരം ചിലവഴിച്ചത് സഭാ ടിവിയുടെ ഓഫീസിലായതിനാല്‍ ബിട്രെറ്റ് സൊല്യൂഷന്‍സിന്റെ ജീവനക്കാരനാണ് കുറ്റക്കാരനെന്നാണ് വിവരം. അനിതക്ക് നിയമസഭ സമുച്ചത്തില്‍ പ്രവേശിക്കാന്‍ പാസ് നോര്‍ക്ക നല്‍കിയിരുന്നില്ലെന്നാണ് അവരുടെ അവകാശവാദം. ബിട്രെയിറ്റ് സൊലൂഷന് സാങ്കേതിക സഹായം നൽകുന്ന ഒരു ജീവനക്കാരനുപരി ബിട്രെയിറ്റ് സൊലൂഷൻ ഡയറക്ടർ സഭക്കകത്ത് അനിതക്ക് ഒപ്പം ഉണ്ടായിരുന്നെന്നും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട് . ഇതെല്ലാം പരിഗണിച്ചാവും കരാര്‍ റദ്ദാക്കുന്ന കാര്യത്തില്‍ സ്പീക്കര്‍ തീരുമാനമെടുക്കുക. നേരത്തെ തന്നെ ബിട്രെയിറ്റ് സൊല്യൂഷന്‍സിന്റെ കരാര്‍ അവസാനിച്ചിരുന്നതാണ്. എന്നാല്‍ ഓരോ നിയമസഭാ സമ്മേളനങ്ങളിലും നീട്ടി നല്‍കുകയായിരുന്നു. 27ന് ആരംഭിക്കുന്ന അടുത്ത നിയമസഭാ സമ്മേളനത്തിനും കരാര്‍ പുതുക്കാനുള്ള ഫയല്‍ സ്പീക്കറുടെ കൈവശമുണ്ട്. എന്നാല്‍ വിവാദ സ്ത്രീയേ നിയമസഭയില്‍ പ്രവേശിക്കാന്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച സ്ഥാപനത്തിന് വീണ്ടും കരാര്‍ നല്‍കണമോ എന്നത് സ്പീക്കറുടെ തീരുമാനമാണ്. ഒരു പക്ഷെ പുതിയ ഒടിടി കമ്പനിയേ കണ്ടെത്താന്‍ താമസമെടുത്താല്‍ ഒരു നിയമസഭാ സമ്മേളനം കൂടി മാത്രം കരാര്‍ പുതുക്കിയേക്കാം.