തൃശ്ശൂര്‍ ജില്ലയിലെ അഷ്ടമിച്ചിറയിൽ നിന്ന് ചാലക്കുടി ഭാഗത്തേക്കു പോകുമ്പോൾ നിറപുഞ്ചിരിയുമായി ശ്രീഷ്മ റോഡരികിൽ നിൽക്കുന്നതു കാണാം. ലോട്ടറി വിറ്റ് അതിജീവനത്തിനു മാർഗം കണ്ടെത്തുകയാണ് ഈ പന്ത്രണ്ടു വയസ്സുകാരി. പഴൂക്കര സ്വദേശി മടപ്പാട്ടിൽ രാംദാസിന്റെയും പരേതയായ വത്സലയുടെയും ഇളയ മകളാണ് ശ്രീഷ്മ. നാളെ സ്കൂൾ തുറക്കുമ്പോൾ ഊരകം സഞ്ജീവനി ബാലിക സദനിൽ 7-ാം ക്ലാസിലേക്കു ശ്രീഷ്മയുമുണ്ടാകും. ദയനീയമാണ് ഈ കുടുംബത്തിന്റെയും അവസ്ഥ.
കുട്ടിക്കാലത്തേ അച്ഛൻ ഉപേക്ഷിച്ചു പോയെന്ന് ശ്രീഷ്മ പറയുന്നു. അമ്മ 6 മാസം മുൻപ് മരിച്ചു. തുടർന്നുള്ള കൂട്ട് സഹോദരി ഗ്രീഷ്മയും കുടുംബവുമാണ്. ഗ്രീഷ്മയുടെ ഭർത്താവ് സുനിലിന് ശാരീരിക അസ്വാസ്ഥ്യങ്ങൾ കാരണം ജോലിക്കു പോകാനാവില്ല. എന്നാലും ലോട്ടറി വിൽപന നടത്തി കുടുംബം പുലർത്താനുള്ള പെടാപ്പാടിലാണ്.
അഷ്ടമിച്ചിറ ഗാന്ധി സ്മാരക സ്കൂളിൽ ആറാം ക്ലാസ് വിദ്യാർഥി ആയിരിക്കെ വേനലവധി ആയപ്പോഴാണ് ലോട്ടറി വിൽപനയ്ക്കെത്തിയത്. 25 വർഷം മുൻപ് സർക്കാരിൽ നിന്ന് ലഭിച്ച 40,000 രൂപ ഉപയോഗിച്ച് നിർമിച്ച വീട്ടിലാണ് ഇവർ താമസിക്കുന്നത്. കാലപ്പഴക്കം കൊണ്ട് ഏതും നിമിഷവും നിലം പൊത്താമെന്ന നിലയിലാണു വീട്. വീട്ടിലെ അവസ്ഥ മോശമായതിനാലാണ് ശ്രീഷ്മയെ ഊരകത്തെ ബാലസദനത്തിൽ ആക്കിയിരിക്കുന്നത്.