thavanoor-jail

സംസ്ഥാനത്തെ നാലാമത്തെ സെൻട്രൽ ജയിൽ ജൂൺ 12ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. തവനൂർ കൂരടയിലെ ജയിൽ സമുച്ചയത്തിൽ രാവിലെ 10ന് ആണ് ഉദ്ഘാടന ചടങ്ങുകൾ. സംസ്ഥാന സർ‍ക്കാർ നേരിട്ട് നിർമിക്കുന്ന ആദ്യത്തെ സെൻട്രൽ ജയിലാണു തവനൂരിലേത്. 34 കോടിയോളം രൂപ ചെലവിട്ടാണ് 3 നിലകളിലായി ജയിൽ സമുച്ചയം പൂർത്തിയായത്. സെൻട്രൽ ജയിൽ പ്രവർത്തനം ആരംഭിക്കുന്നതോടെ വിവിധ ജയിലുകളിൽ കഴിയുന്ന ജില്ലയിലെ തടവുകാരെ തവനൂരിലേക്ക് മാറ്റും. ഘട്ടം ഘട്ടമായാണ് ഇവിടെ എത്തിക്കുക.

 

എഴുനൂറോളം തടവുകാരെ ഉൾക്കൊള്ളാനുള്ള സൗകര്യമാണ് നിലവിലുള്ളത്. ജയിലിന്റെ അവസാനവട്ട മിനുക്കുപണികൾ പുരോഗമിക്കുകയാണ്. യുഡിഎഫ് ഭരണകാലത്ത് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയാണ് തവനൂർ ജയിൽ പദ്ധതിക്ക് തറക്കല്ലിട്ടത്. ഏറെക്കാലം സ്തംഭനാവസ്ഥയിലായ പദ്ധതി 2 ഘട്ടങ്ങളിലായി അനുവദിച്ച തുക ഉപയോഗിച്ചാണ് ഉദ്ഘാടനത്തിന് സജ്ജമാക്കിയത്.ജീവനക്കാരുടെ താമസ സൗകര്യം, ക്ലിനിക്, ആശുപത്രി, തടവുകാർക്ക് ജോലി നൽകുന്നതിനുള്ള മിനറൽ വാട്ടർ പ്ലാന്റ് എന്നിവ അടുത്ത ഘട്ടത്തിൽ നടപ്പാക്കാനാണ് ശ്രമം.