വിഴിഞ്ഞം രാജ്യാന്തര തുറമുഖ നിര്‍മാണത്തിനുവേണ്ട പാറലഭ്യമാക്കുന്നതിന് എട്ട് പുതിയ പാറമടകള്‍ അനുവദിച്ചു. മൂന്നുമാസത്തിനകം പാറ ലഭിച്ചുതുടങ്ങുമെന്ന് തുറമുഖത്തിന്‍റെ നിര്‍മാണപുരോഗതി വിലയിരുത്താനെത്തിയ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. ശ്രീലങ്കയിലെ പുതിയ രാഷ്ട്രീയസാഹചര്യം വിഴിഞ്ഞത്തിന്‍റെ സാധ്യതകള്‍ വര്‍ധിപ്പിച്ചെന്ന വിലയിരുത്തലിലാണ് സര്‍ക്കാര്‍
പാറക്ഷാമമാണ് വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിന്‍റെ മുഖ്യ വെല്ലുവിളി. ഇത് പരിഹരിക്കുന്നതിനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ ഇപ്പോള്‍ നടത്തുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലായി എട്ട് പുതിയ ക്വാറികള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള പ്രാഥമിക ലൈസന്‍സ് ലഭിച്ചിട്ടുണ്ട്. ഇവയുടെ പ്രവര്‍ത്തനം തുടങ്ങുന്നതോടെ കാലവര്‍ഷം കഴിയുമ്പോഴേക്കും പദ്ധതിക്കാവശ്യമായ പാറ സംസ്ഥാനത്തുനിന്നുതന്നെ ലഭിക്കുന്ന സ്ഥിതിയുണ്ടാകുമെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു.
ഇപ്പോള്‍ പുലിമുട്ട് നിര്‍മാണത്തിനാവശ്യമായ പാറമുഴുവന്‍ സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിക്കുന്ന സ്ഥിതിയാണ്. നിലവില്‍ 1810 മീറ്റര്‍ നീളത്തില്‍ പുലിമുട്ടിന്‍റെ നിര്‍മാണം പൂര്‍ത്തിയായി. കാലവര്‍ഷത്തിന് മുമ്പ് അക്രോപാഡ് പാകി പുലിമുട്ട് സംരക്ഷിക്കണം. ഇത്തവണ കാലവര്‍ഷ സമയത്തും പുലിമുട്ട് നിര്‍മാണം നടത്താന്‍ മന്ത്രി വിളിച്ച അവലോകനയോഗത്തില്‍ തീരുമാനമായി. നിലവില്‍ 18 ബാര്‍ജുകള്‍ വിഴിഞ്ഞത്ത് നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നുണ്ട്.