snail

പെറ്റുപെരുകി വന്‍തോതില്‍ വിളകള്‍ നശിപ്പിക്കുന്ന ആഫ്രിക്കന്‍ ഒച്ചിന്റെ സാന്നിധ്യം വയനാട്ടിലും. ബത്തേരി മൂലങ്കാവിലെ കൃഷിയിടങ്ങളില്‍ ഭീമന്‍ ഒച്ചുകളെ കണ്ടെത്തി. കൃഷിവകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. 

കിഴക്കന്‍ ആഫ്രിക്കയിലെ തീരദേശ ദ്വീപുകളില്‍നിന്നാണ് ആഫ്രിക്കന്‍ ഒച്ചുകള്‍ മറ്റ് രാജ്യങ്ങളിലേക്ക് വ്യാപിച്ചത്. 1970കളില്‍ പാലക്കാടാണ് കേരളത്തിലാദ്യമായി ഇവയെ കണ്ടെത്തിയത്. 2018ലെ പ്രളയത്തിന് ശേഷം സംസ്ഥാനത്ത് അപകടകരമാംവിധം ഇവ വ്യാപിച്ചു. കാലാവസ്ഥ വ്യതിയാനത്തിന്റെ സൂചകമായി ആഫ്രിക്കന്‍ ഒച്ചുകളെ വിലയിരുത്തുന്നു. വയനാട്ടില്‍ ആദ്യമായാണ് ഇത്രയധികം ഒച്ചുകളെ കണ്ടെത്തുന്നത്. ലോകത്തിലെ വിനാശകാരിയായ ആദ്യ നൂറ് അധിനിവേശ കീടങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നവയാണിവ. സസ്യങ്ങളും പഴങ്ങളും തുടങ്ങി, തടിയും സിമിന്റും മണലും വരെ ഭക്ഷിക്കും. 

മനുഷ്യനും ആപത്താണ് ആഫ്രിക്കന്‍ ഒച്ചുകള്‍. നേരിട്ട് സ്പര്‍ശിച്ചാല്‍ ശരീരത്തില്‍ ചൊറിച്ചിലും വൃണവും ഉണ്ടായേക്കും. മസ്തിഷ്ക ജ്വരമുണ്ടാക്കുന്ന നിമ വിരകളുടെ സാന്നിധ്യവും മനുഷ്യനില്‍ രോഗം പടര്‍ത്തുന്ന ഒട്ടേറെ ബാക്ടീരയകളും ഇവയിലുണ്ട്. ഉഭയലിംഗ ജീവിയായതിനാല്‍ ഒന്നില്‍നിന്ന് തന്നെ പെറ്റുപെരുകും. 900 മുട്ടകള്‍ ഒരുവര്‍ഷം ഇടുമെന്നാണ് കണക്ക്. ബത്തേരിയിലെ കൃഷിയിടങ്ങളില്‍ പ്രതിരോധ മാര്‍ഗനിര്‍ദേശം നല്‍കിയെന്നാണ് കൃഷിവകുപ്പ് അറിയിക്കുന്നത്.