‘പശ്ചിമഘട്ടം ആകെ തകർക്കപ്പെട്ടിരിക്കുന്നു. ഇനിയും നടപടിയെടുത്തില്ലെങ്കിൽ കേരളത്തെ കാത്തിരിക്കുന്നതു വലിയ ദുരന്തമാണ്. അതിനു നിങ്ങൾ വിചാരിക്കും പോലെ യുഗങ്ങളൊന്നും ആവശ്യമില്ല. നാലോ അഞ്ചോ വർഷം മതി. അന്നു ഞാനും നിങ്ങളും ജീവനോടെ കാണും. ആരാണു കള്ളം പറയുന്നത്, ഭയപ്പെടുത്തുന്നത് എന്നൊക്കെ നിങ്ങൾക്കു തന്നെ മനസ്സിലാകും.’ 2013ൽ മാധവ് ഗാഡ്ഗിൽ പങ്കുവച്ച ഈ ആശങ്ക ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുകയാണ്. മലയാളി പ്രളയത്തെയും ഉരുൾപൊട്ടലുകളെയും നേരിട്ട് തുടങ്ങിയ കഴിഞ്ഞ് പോയ വർഷങ്ങളിൽ എല്ലാം ഈ വാചകവും ഗാഡ്ഗിൽ റിപ്പോർട്ടും മഴ തോരുന്നത് വരെ സോഷ്യൽ ലോകത്ത് നിറഞ്ഞുനിൽക്കുന്നത് ഇപ്പോൾ പതിവ് കാഴ്ചയാണെന്നും ഒരുവിഭാഗം ചൂണ്ടിക്കാട്ടുന്നു.

‘ഒരിക്കൽ അവർ മാധവ് ഗാഡ്ഗിലിനെ പരിഹസിച്ചു. ഇന്ന് കാലം പറയുന്നു, ഗാഡ്ഗിലായിരുന്നു ശരി!’ എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റുകൾ പ്രചരിക്കുന്നത്. 2011 ഓഗസ്റ്റ് 31ന് ആണ് കേന്ദ്ര സർക്കാരിനു സമിതി റിപ്പോർട്ട് സമർപ്പിച്ചത്. എന്നാൽ പിന്നീട് കേരളത്തെ ഇളക്കിമറിച്ച പരിസ്ഥിതി സമസ്യയായി മാറാനായിരുന്നു ഗാഡ്ഗിൽ റിപ്പോർട്ടിനു യോഗം. ഇന്നും ലോകം ആദരവോടെ കാണുന്ന, പരിസ്ഥിതി മേഖലയിലെ എണ്ണം പറഞ്ഞ വിദഗ്ധരിലൊരാളാണു മാധവ് ധനഞ്ജയ ഗാഡ്ഗിൽ. അദ്ദേഹത്തിന്റെ വാക്കുകൾ ശരിവയ്ക്കുന്ന ദുരന്തങ്ങളാണ് ഓരോ വർഷവും ഇപ്പോൾ കേരളം നേരിടുന്നതെന്ന് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ എത്തുന്ന കുറിപ്പുകൾ വ്യക്തമാക്കുന്നു.