വൈദ്യുതി പ്രതിസന്ധി രൂക്ഷമെങ്കിലും ഒക്ടോബർ 19 വരെ പവർക്കെട്ടും ലോഡ് ഷെഡ്ഡിങ്ങും ഉണ്ടാകില്ലെന്ന് മന്ത്രി കെ.കൃഷണൻകുട്ടി. കുറവുള്ള 300 മെഗാവാട്ട് വൈദ്യുതി ഉയർന്ന വിലയ്ക്ക് പുറത്തു നിന്നു വാങ്ങാൻ തീരുമാനം. പത്തൊൻപതിനു ചേരുന്ന യോഗത്തിൽ തുടർനടപടികൾ ചർച്ച ചെയ്യാനും മുഖ്യമന്ത്രിതല ചർച്ചയിൽ തീരുമാനം
അതി ഗുരുതര വൈദ്യുതി പ്രതിസന്ധിയിലൂടെയാണ് സംസ്ഥാനം കടന്നു പോകുന്നതെങ്കിലും തൽക്കാലം പവർക്കെട്ടിലേക്കും ലോഡ് ഷെഡ്ഡിങ്ങലിലേക്കും പോകേണ്ടന്നായിരുന്നു മുഖ്യമന്ത്രിതല ചർച്ചയിലെ തീരുമാനം. ഓൺലൈൻ ക്ലാസുകൾ നടക്കുന്ന സമയത്ത് പവർക്കട്ടിലേക്ക് പോകുന്നത് ആക്ഷേപങ്ങൾക്കിടയാക്കും എന്നും യോഗം വിലയിരുത്തി.തുടർന്നാണ് കുറവുള്ള 300 മെഗാവാട്ട് വൈദ്യുതി കൂടുതൽ പണം കൊടുത്തു വാങ്ങാൻ തീരുമാനിച്ചത്.ഇതിനായി പ്രതിദിനം രണ്ടു കോടി രൂപ ചെലവാകുമെന്നും സർക്കാരിൻ്റെ സഹായം ഉണ്ടാകുമെന്ന് മന്ത്രി അറിയിച്ചു.
എന്നാൽ കുറവ് 400 മെഗാവാട്ടിനു മുകളിൽ പോയാൽ സ്ഥിതി ഗുരുതരമാകും.നിലവിൽ ആവശ്യമുള്ള 3800 മെഗാവാട്ട് വൈദ്യുതിയിൽ 1800 - 1900 മെഗാവാട്ട് വൈദ്യുതിയാണ് കേന്ദ്രപൂളിൽ നിന്നു ലഭിക്കുന്നത്.ഇതിലാണ് 300 മുതൽ 400 മെഗാവാട്ട് വരെ കുറവുണ്ടായത്.കൽക്കരി പ്രതിസന്ധിയിൽ രാജ്യത്തുണ്ടായ വൈദ്യുതി ഉൽപാദനക്കുറവാണ് സംസ്ഥാനത്തേയും ബാധിച്ചത്.