അഭിനയതികവിന്‍റെയും പ്രശസ്തിയുടേയും ഉന്നതിയില്‍ നില്‍ക്കുമ്പോഴും വ്യക്തിബന്ധങ്ങള്‍ക്ക്  പ്രാധാന്യം നല്‍കിയ ആളായിരുന്നു നടന്‍ സത്യനെന്ന് മുന്‍കാല ചലച്ചിത്രതാരം വിധുബാല. മലയാള സിനിമയ്ക്ക് നികത്താനാകാത്ത നഷ്ടമെന്ന് പറയുന്നത് അതിശയോക്തിയല്ലെന്ന് കാലം തെളിയിച്ചു. അരനൂറ്റാണ്ടിനിപ്പുറവും സത്യനെ എല്ലാവരും ഓര്‍ക്കുന്നത് അതുകൊണ്ടാണെന്നും വിധുബാല പ്രതികരിച്ചു. 

പാവപ്പെട്ടവള്‍ എന്ന സിനിമയിലാണ് സത്യനൊപ്പം വിധുബാല ആദ്യമായും അവസാനമായും അഭിനയിച്ചത്. സഹോദരിയായി. 1967ലായിരുന്നു ഈ സിനിമ പുറത്തിറങ്ങിയത്. ഈ ചിത്രത്തിന് ശേഷം ജീവിതത്തിലും സത്യന്‍ സഹോദര തുല്യനായ വ്യക്തിയായി മാറി. തന്‍റെ വീടുമായും നല്ല അടുപ്പമായി. 

അന്നത്തെ കാലത്ത് സത്യനുമായുള്ള സൗഹൃദത്തിന്‍റെ വിലയറിഞ്ഞിരുന്നില്ല. കാലങ്ങള്‍ക്ക് ശേഷമാണ് അത് തിരിച്ചറിയുന്നത്.  സത്യന്‍ മാഷെന്ന് കേള്‍ക്കുമ്പോള്‍ എല്ലാവര്‍ക്കും അദ്ദേഹത്തിന്‍റെ മികച്ച സിനിമകളേതെങ്കിലുമാകും ഓര്‍മ്മ വരിക. എന്നാല്‍ തനിക്കങ്ങനെയല്ല.