കാമുകിയോട് സംസാരിക്കാന്‍ പുറത്തിറങ്ങിയ കൗമാരക്കാരന്‍ പൊലീസിന്റെ പിടിയില്‍. ലോക്ഡൗൺ നിയന്ത്രണങ്ങൾ നിലനിൽക്കെയാണ് കാമുകിയോട് സംസാരിക്കാന്‍ കൗമാരക്കാരന്‍ വീടുവിട്ടിറങ്ങിയത്. രാത്രി 12ന് കുട്ടിയെ റോഡില്‍ കണ്ട പട്രോളിങ് പൊലീസ് പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് കാമുകന്റെ ‘രോദനം’ പൊലീസിന് മനസ്സിലായത്.
ബീച്ച് റോഡില്‍നിന്നാണ് ഫോണുമായി കാമുകന്‍ പിടിയിലായത്. നിക്കറും ബനിയനും ധരിച്ചു നില്‍ക്കുകയായിരുന്ന 12–ാം ക്ലാസുകാരനെ കള്ളനാണെന്ന് കരുതിയാണ് പൊലീസ് പിടികൂടിയത്. ചോദ്യം ചെയ്യലില്‍ തന്റെ വിഷമം കുട്ടി പൊലീസിനെ അറിയിച്ചു. ‘വീട്ടില്‍ രണ്ട് മുറിയുണ്ട്. ഒന്നില്‍ അച്ഛനും അമ്മയും മറ്റേതില്‍ ഞാനും അനിയനും കിടക്കും. എന്നാല്‍ രാത്രി തന്റെ കാമുകിയോട് സംസാരിക്കാൻ അനിയനുള്ളപ്പോള്‍ സാധിക്കില്ല’. കാരണം തിരക്കിയപ്പോള്‍ ‘എനിക്കും ഇല്ലേ സാറേ സ്വകാര്യത’ എന്നാണ് കാമുകന്റെ ചോദ്യം. രാത്രി ആരും ശല്യം ചെയ്യാനില്ലാത്ത സ്ഥലം നോക്കി നടക്കുന്നതിനിടെയാണ് പൊലീസ് വില്ലനായി എത്തിയത്.
വീട്ടുകാരെ വിളിച്ചുവരുത്തി കുട്ടിയെ കയ്യോടെ രക്ഷിതാക്കളെ ഏല്‍പ്പിച്ചു. പ്രദേശത്തുനിന്ന് മുന്‍പും പൊലീസ് ഇത്തരത്തില്‍ രാത്രി സമയത്ത് കുട്ടികളെ പിടികൂടിയിരുന്നു. മറ്റൊരു ദിവസം പിടിയിലായ പയ്യന്‍ ലഹരി ഉപയോഗിക്കില്ല. മറിച്ച് ലഹരിയുടെ കാരിയർ ആയി പ്രവര്‍ത്തിക്കുകയാണ്. ഇതിലൂടെ വലിയ തുക പ്രതിഫലമായി കിട്ടും. ഈ തുക ഉപയോഗിച്ച് ബൈക്ക് വാങ്ങണം. ഇതായിരുന്നു ആഗ്രഹം.
ആര്‍ക്കു വേണ്ടിയിട്ടാണെന്നും ആര് നല്‍കിയിട്ടാണ് വന്നതെന്നും പൊലീസ് ചോദ്യം ചെയ്യലില്‍ കുട്ടി വ്യക്തമാക്കി. സംഭവത്തിൽ കൂടുതല്‍ അന്വേഷണം നടക്കുന്നു. രാത്രിയിൽ അനാവശ്യമായി പുറത്തിറങ്ങുന്ന കുട്ടികള്‍ സഞ്ചരിക്കുന്ന വാഹനം പിടിച്ചെടുക്കുകയും രക്ഷിതാക്കളെ വിളിച്ചുവരുത്തി പിഴ ഈടാക്കുകയും ചെയ്യുന്നുണ്ട്. ലോക്ഡൗണ്‍ അവസാനിച്ചതിനു ശേഷം മാത്രമേ വാഹനം വിട്ടുകൊടുക്കൂ.