പാലക്കാട്ടെ കൊടുംചൂടിന് ആശ്വാസമായി മഴ ചെയ്തു. ശക്തമായ കാറ്റിനൊപ്പം ആലിപ്പഴവും വീണത് അപൂര്‍വ കാഴ്ചയായി.
ഉച്ചയ്ക്ക്ശേഷം ഇരുണ്ടുമൂടിയ മഴക്കൂടാരമാണ് വൈകിട്ട് നാലരയോടെ പൊട്ടിവീണത്. മഴയും കാറ്റും മാത്രമല്ല ആലിപ്പഴവും വീണു. ശരാശരി നാല്‍പത്തിയൊന്നു ഡിഗ്രി സെല്‍ഷ്യല്‍സ് ചൂടില്‍ പൊളളുന്ന പാലക്കാട്ടുകാര്‍ക്ക് ആശ്വാസവും അപൂര്‍വുമായ മഴ അനുഭവം. അരമണിക്കൂറോളം നീണ്ടുനിന്ന മഴയില്‍ നഗരത്തിലെ മിക്കയിടത്തും ആലിപ്പഴം വീണു.
ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് ശക്തമായ കാറ്റില്‍ ഉയർന്നുപൊങ്ങുന്ന ചൂടേറിയ നീരാവി മുകളിലെത്തി തണുത്തുറയും. ശക്തമായൊരു കാറ്റിന് നീരാവിയെ 40,000 അടിയോളം ഉയരത്തിലെത്തിക്കാനാകുമെന്നാണ് ശാസ്ത്രനിഗമനം. നീരാവി തണുത്തുറഞ്ഞ് ഐസ് രൂപമായി മാറുന്നതാണ് ആലിപ്പഴം. ആലിപ്പഴത്തിന്റെ ഭാരം കാറ്റിനും താങ്ങാനാകാതെ വരുന്നതോടെ കൂട്ടത്തോടെ ഭൂമിയിലേക്ക് പതിക്കും.