sanu-mohan-missing

കാക്കനാട് മുട്ടാര്‍ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ പെണ്‍കുട്ടി വൈഗയുടെ പിതാവ് സനുമോഹനായുള്ള തിരച്ചില്‍ ഊര്‍ജിതം. സനുമോഹന്‍ വിദേശത്തേക്ക് കടന്നു കളയാനുള്ള സാധ്യത കണക്കിലെടുത്ത് വിമാനത്താവളങ്ങളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി.  പത്ത് പേരെക്കൂടി ഉള്‍പ്പെടുത്തി അന്വേഷണ സംഘം വിപുലപ്പെടുത്തി.

വൈഗയുടെ മരണവും പിതാവ് സനുമോഹന്‍റെ തിരോധാനവും സംബന്ധിച്ച കേസില് ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കുന്നു. സനുമോഹനെ ആരും തട്ടിക്കൊണ്ടുപോയി അപായപ്പെടുത്തിയതല്ലെന്ന നിഗമനത്തില്‍ തന്നെയാണ് പൊലീസ്. സനുമോഹനെ അന്വേഷിച്ച് തമിഴ്നാട്ടില്‍ പോയ സംഘം അവിടെ തുടരുമ്പോള്‍ തന്നെ  കേരളത്തില്‍ അഞ്ചിടങ്ങളില്‍ ഒരേസമയം പൊലീസ് തിരച്ചില്‍ നടത്തി. സനുമോഹന്‍റെ അടുത്ത സുഹൃത്തായ ഒരാളുടെ ഫോണ്‍ കോളുകള്‍ നിരീക്ഷിച്ചതിനെ തുടര്‍ന്നായിരുന്നു ഈ തിരച്ചില്‍. ഇതും ഫലം കണ്ടില്ല. തമിഴ്നാട് പൊലീസിന്‍റെ സഹായത്തോടെ  കോയമ്പത്തൂരിലും പരിശോധന നടത്തിയിരുന്നു. സനുമോഹന്‍റെ സുഹൃത്തുക്കള്‍ക്ക് പുറമേ മകള്‍ വൈഗ അഭിനയിച്ച സിനിമ ബില്ലിയുെട അണിയറപ്രവര്‍ത്തകരെയും പൊലീസ് ചോദ്യം ചെയ്യും.

ചിത്രീകരണ സമയത്ത് എന്തെങ്കിലും നിര്‍ണായ വിവരങ്ങള്‍ വൈഗ ആരോടെങ്കിലും പങ്കുവച്ചിട്ടുണ്ടോ എന്ന് കണ്ടെത്താനാണിത്. സനുമോഹന്‍ വിദേശത്തേക്ക് കടന്നു കളയാനുള്ള സാധ്യത കണക്കിലെടുത്ത് വിമാനത്താവളങ്ങളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. പൊലീസ് ഉന്നതതല യോഗം ചേര്‍ന്ന് അന്വേഷണ സംഘം വിപുലപ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്. പത്തുപേരെക്കൂടി അന്വേഷണസംഘത്തില്‍ ഉള്‍പ്പെടുത്തും.