pinarayi-oomenchandy-report

അഞ്ചുവര്‍ഷത്തെ എല്‍ഡിഎഫ് സര്‍ക്കാരിന്റെയും അതിനു മുൻപുള്ള യുഡിഎഫ് സര്‍ക്കാരിന്റെയും വികസന ക്ഷേമപ്രവര്‍ത്തനങ്ങള്‍ കൃത്യമായ കണക്കുകളും വസ്തുതകളും നിരത്തി താരതമ്യം ചെയ്യാമോ എന്ന വെല്ലുവിളി ഏറ്റെടുക്കുന്നെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇടതുപക്ഷം വലിയ തോതില്‍ പ്രചരിപ്പിക്കുന്ന കാര്യങ്ങള്‍ രണ്ടു സര്‍ക്കാരുകളെ തമ്മില്‍ താരതമ്യം ചെയ്യുമ്പോള്‍ കുമിള പോലെ പൊട്ടുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

∙ ക്ഷേമ പെന്‍ഷന്‍

യുഡിഎഫ് -800 രൂപ മുതല്‍ 1500 രൂപ വരെ. മുന്‍സര്‍ക്കാര്‍ 14 ലക്ഷം നൽകിയിരുന്നത് 34.43 ലക്ഷമാക്കി. ഇരട്ടപെന്‍ഷന്‍ അനുവദിച്ചു. യുഡിഎഫ് വാഗ്ദാനം 3000 രൂപ. ശമ്പള കമ്മിഷന്‍ മാതൃകയില്‍ ക്ഷേമപെന്‍ഷന്‍ കമ്മിഷന്‍ രൂപീകരിക്കും.

എല്‍ഡിഎഫ് - 1000 മുതല്‍ 1500 രൂപ വരെ. യുഡിഎഫിന്റെ അവസാന വര്‍ഷം ബാങ്ക് വഴിയുള്ള പെന്‍ഷന്‍ വിതരണം സിപിഎം മുടക്കി. ഇരട്ടപെന്‍ഷന്‍ അവസാനിപ്പിച്ച് സാമൂഹ്യ ക്ഷേമപെന്‍ഷനും ക്ഷേമനിധി ബോര്‍ഡ് പെന്‍ഷനും ഒന്നാക്കിയപ്പോഴാണ് പെന്‍ഷന്‍കാരുടെ എണ്ണം 59 ലക്ഷമായത്. കോവിഡ് കാലത്തു മാത്രമാണ് എല്‍ഡിഎഫ് ക്ഷേമപെന്‍ഷന്‍ എല്ലാ മാസവും നൽകിയത്. അടുത്ത അഞ്ചു വര്‍ഷംകൊണ്ട് ക്ഷേമപെന്‍ഷന്‍ 2500 രൂപയാക്കുമെന്ന് വാഗ്ദാനം.

∙ സൗജന്യ അരി

യുഡിഎഫ്- യുഡിഎഫ് എപിഎല്‍ ഒഴികെ എല്ലാവര്‍ക്കും അരി സൗജന്യമാക്കി. എപിഎല്‍കാര്‍ക്ക് 8.90 രൂപ. ഓണത്തിനും ക്രിസ്മസിനും റമസാനും ഭക്ഷ്യക്കിറ്റ്.

എല്‍ഡിഎഫ്- സൗജന്യ അരി നിര്‍ത്തലാക്കി. ബിപിഎല്ലുകാരില്‍നിന്ന് രണ്ടു രൂപയും എപിഎല്ലുകാരില്‍നിന്ന് രണ്ടു രൂപ അധികവും വാങ്ങുന്നു. വര്‍ഷത്തില്‍ 3 തവണ നൽകിയിരുന്ന ഭക്ഷ്യക്കിറ്റ് നിര്‍ത്തലാക്കി.

∙ മെഡിക്കല്‍ കോളജ്

യുഡിഎഫ്- 40 വര്‍ഷമായി 5 മെഡിക്കല്‍ കോളജുകളുണ്ടായിരുന്നത് യുഡിഎഫ് 8 ആക്കി. മഞ്ചേരി, ഇടുക്കി, പാലക്കാട് എന്നിവയാണവ. 16 ആക്കാന്‍ ലക്ഷ്യമിട്ടു. 30 വര്‍ഷത്തിനുശേഷം തൃശൂര്‍, ആലപ്പുഴ ജില്ലകളില്‍ 2 പുതിയ ഡെന്റല്‍ കോളജുകള്‍ തുടങ്ങി.

എല്‍ഡിഎഫ് - യുഡിഎഫ് വിഭാവനം ചെയ്ത തിരുവനന്തപുരം ഇന്ദിര ഗാന്ധി മെഡിക്കല്‍ കോളജ്, കോന്നി, കാസര്‍കോട്, വയനാട്, ഹരിപ്പാട് എന്നീ മെഡിക്കല്‍ കോളജുകള്‍ക്ക് തടസം സൃഷ്ടിച്ചു. കേരളത്തിന് പ്രതിവര്‍ഷം 500 എംബിബിഎസ് സര്‍ക്കാര്‍ സീറ്റ് നഷ്ടപ്പെട്ടു. മെഡിക്കല്‍ സ്വാശ്രയഫീസ് ഇപ്പോള്‍ 7 ലക്ഷമായി. ഇത് 20 ലക്ഷമാക്കാനാണ് നീക്കം നടക്കുന്നത്.

∙ കോക്ലിയര്‍ ഇംപ്ലാന്റേഷന്‍

യുഡിഎഫ് മൊത്തം -652

എല്‍ഡിഎഫ് മൊത്തം- 391

∙ കാരുണ്യ പദ്ധതി

യുഡിഎഫ്- കാരുണ്യയില്‍ 1.42 ലക്ഷം പേര്‍ക്ക് 1200 കോടി രൂപയുടെ ധനസഹായം നല്‍കി. ഗുരുതരമായ 11 ഇനം രോഗങ്ങള്‍ ബാധിച്ച പാവപ്പെട്ടവര്‍ക്ക് രണ്ട് ലക്ഷം രൂപ വരെ നല്‍കി.

എല്‍ഡിഎഫ്- എല്‍ഡിഎഫ് കാരുണ്യ പദ്ധതി ഇന്‍ഷുറന്‍സ് അധിഷ്ഠിതമാക്കി സങ്കീര്‍ണമാക്കി. കാരുണ്യ ലോട്ടറി ആരോഗ്യവകുപ്പില്‍നിന്ന് ധനവകുപ്പ് ഏറ്റെടുത്തതോടെ ഫണ്ട് നിലച്ചു.

∙ ആശ്വാസ കിരണം

യുഡിഎഫ്– ആശ്വാസകിരണം, സമാശ്വാസം, സ്‌നേഹസ്പര്‍ശം, സ്‌നേഹപൂര്‍വം, വികെയര്‍ തുടങ്ങിയ പദ്ധതികളിലൂടെ കിഡ്‌നി രോഗികള്‍, ഡയാലിസിസ് നടത്തുന്നവര്‍, ഹീമോഫീലിയ രോഗികള്‍, അരിവാള്‍ രോഗികള്‍, പൂര്‍ണശയ്യാവലംബരായവര്‍, അവിവാഹിതരായ അമ്മമാര്‍ തുടങ്ങിയവര്‍ക്ക് സാമൂഹിക സുരക്ഷാമിഷന്‍ മുഖേന ധനസഹായം.

എല്‍ഡിഎഫ്– ഈ വിഭാഗത്തിന് ധനസഹായം നിഷേധിച്ചു. ആശ്വാസകിരണം പദ്ധതിയില്‍ പൂര്‍ണശയ്യാവലംബരായ 1,14,188 ഗുണഭോക്താക്കള്‍ക്ക് 13 മാസമായി 89 കോടി രൂപ കുടിശിക. സമാശ്വാസം പദ്ധതികളില്‍ കിഡ്‌നി രോഗികള്‍, ഹീമോഫീലിയ രോഗികള്‍, അരിവാള്‍ രോഗികള്‍ എന്നിവര്‍ക്കും അവിവാഹിതരായ അമ്മമാര്‍ക്കും മാതാപിതാക്കള്‍ മരിച്ച കുട്ടികള്‍ക്കും നൽകുന്ന ധനസഹായം നിലച്ചു.

∙ മൃതസഞ്ജീവനി അവയവമാറ്റം പദ്ധതി

യുഡിഎഫ് - 683

എല്‍ഡിഎഫ് - 269

∙ വന്‍കിട പദ്ധതികള്‍

യുഡിഎഫ്– കൊച്ചി മെട്രോ, കണ്ണൂര്‍ വിമാനത്താവളം എന്നിവ 90% പൂര്‍ത്തിയാക്കി. വിഴിഞ്ഞം പദ്ധതി 1000 ദിവസംകൊണ്ട് പൂര്‍ത്തിയാക്കുമായിരുന്നു. സ്മാര്‍ട്ട് സിറ്റി ഒന്നാം ഘട്ടം പൂര്‍ത്തിയാക്കി. തിരുവനന്തപുരം കോഴിക്കോട് ലൈറ്റ് മെട്രോ പ്രഖ്യാപിച്ചു. സ്പീഡ് റെയിലിനു പകരം സബര്‍ബന്‍ ട്രെയിന്‍ പദ്ധതി.

എല്‍ഡിഎഫ്– യുഡിഎഫിന്റേതല്ലാതെ മറ്റൊരു പദ്ധതിയില്ല. വിഴിഞ്ഞം പദ്ധതി ഇപ്പോഴും ഇഴയുന്നു. സ്മാര്‍ട്ട് സിറ്റി ഒരടിപോലും മുന്നോട്ടുപോയില്ല. ലൈറ്റ് മെട്രോ പ്രഖ്യാപിച്ചത് തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍.

∙ രാഷ്ട്രീയ കൊലപാതകം

യുഡിഎഫ്– 11 രാഷ്ട്രീയ കൊലപാതകങ്ങള്‍.

എല്‍ഡിഎഫ്– 38 രാഷ്ട്രീയ കൊലപാതകങ്ങള്‍. 6 രാഷ്ട്രീയ കൊലക്കേസുകള്‍ സിബിഐ അന്വേഷിക്കുന്നു. സിബിഐ അന്വേഷണം തടയാന്‍ 2 കോടി രൂപ ഖജനാവില്‍നിന്നു ചെലവഴിച്ചു.

∙ പിഎസ്‌സി നിയമനം

യുഡിഎഫ്– 1,76,547 നിയമനങ്ങള്‍. ഇതില്‍ പിഎസ്‌സി നിയമനം മാത്രം 1,58,680. റാങ്ക് ലിസ്റ്റ് 11 തവണ നീട്ടി. എപ്പോഴും ലൈവ് റാങ്ക് ലിസ്റ്റ് ഉണ്ടെന്ന് ഉറപ്പുവരുത്തി.

എല്‍ഡിഎഫ്– പിഎസ്‌സി അഡ്വൈസ് - 1,55,544. ഭരണത്തിന്റെ അവസാന നാളില്‍ ഒരു തവണ മാത്രം റാങ്ക് ലിസ്റ്റ് നീട്ടി. പിഎസ്‌സി പരീക്ഷയില്‍ കോപ്പിയടിയും നൂറുകണക്കിന് ആളുകള്‍ക്ക് പുറംവാതില്‍ നിയമനവും.

∙ റബര്‍ സബ്‌സിഡി

യുഡിഎഫ്– റബറിന് 150 രൂപ ഉറപ്പാക്കുന്ന വിലസ്ഥിരതാ ഫണ്ടിലേക്ക് 300 കോടി വകയിരുത്തി. റബറിന് വിലക്കുറവായിരുന്നതിനാല്‍ 70 രൂപ വരെ സബ്‌സിഡി നൽകി. ഇനി താങ്ങുവില 250 രൂപ.

എല്‍ഡിഎഫ്– 2021ലെ ബജറ്റില്‍ റബറിന്റെ തറവില 175 രൂപയാക്കി. റബറിന് ഇപ്പോള്‍ 170 രൂപ വിലയുണ്ട്. 5 രൂപ സബ്‌സിഡി നൽകിയാല്‍ മതി. ഇനി താങ്ങുവില 250 രൂപ.

∙ ബൈപാസുകള്‍

യുഡിഎഫ്– കോഴിക്കോട് ബൈപാസ് പൂര്‍ത്തിയായി. കൊല്ലം, ആലപ്പുഴ ബൈപാസ് നിര്‍മാണോദ്ഘാടനം നടത്തി. ഇവയുടെ നിര്‍മാണത്തിന് 50 ശതമാനം ഫണ്ട് നൽകി. കരമന- കളയിക്കാവിള, കഴക്കൂട്ടം- കാരോട് ബൈപാസുകളുടെ ഒന്നാംഘട്ടം ഉദ്ഘാടനം ചെയ്തു.

എല്‍ഡിഎഫ്– 2021 ജനുവരി 21നാണ് ആലപ്പുഴ ബൈപാസ് പൂര്‍ത്തിയാക്കിയത്. കൊല്ലം ബൈപാസ് തുറന്നത് 2019 ജനുവരി 15നും.

∙ പാലങ്ങള്‍

യുഡിഎഫ്– 1600 കോടി ചെലവിട്ട് 227 പാലങ്ങള്‍ പൂര്‍ത്തിയാക്കി.

എല്‍ഡിഎഫ്– ഏതാനും പാലങ്ങള്‍ തുറന്ന് വന്‍ ആഘോഷം നടത്തി

∙ ബാറുകള്‍ പൂട്ടി

യുഡിഎഫ്– പത്തുവര്‍ഷം കൊണ്ട് സംസ്ഥാനത്ത് സമ്പൂര്‍ണ മദ്യനിരോധനം നടപ്പാക്കുന്നതിന്റെ ഭാഗമായി 5 സ്റ്റാറിനു താഴെയുള്ള 730 ബാറുകള്‍ അടച്ചുപൂട്ടി. അവശേഷിച്ചത് 29 സ്റ്റാര്‍ ബാറുകള്‍ മാത്രം.

എല്‍ഡിഎഫ്– ബാറുകളുടെ എണ്ണം 29ല്‍ നിന്ന് 605ല്‍ എത്തി. ചില്ലറ മദ്യവിൽപന കേന്ദ്രങ്ങള്‍ 306ല്‍ നിന്ന് 1298 ആയി. മദ്യത്തിന്റെ ലഭ്യതയും ഉപയോഗവും പടിപടിയായി കുറയ്ക്കും എന്നായിരുന്നു ഇടതുപ്രകടനപത്രിക.

∙ എല്ലാവര്‍ക്കും പാര്‍പ്പിടം

യുഡിഎഫ്– 4,43,449 വീടുകള്‍ നിര്‍മിച്ചു.

എല്‍ഡിഎഫ്– രണ്ടരലക്ഷം വീടുകള്‍ നൽകി.

∙ ജനസമ്പര്‍ക്കം

യുഡിഎഫ്– മൂന്നു ജനസമ്പര്‍ക്ക പരിപാടികളില്‍ 11,45,449 പരാതികളില്‍ തീര്‍പ്പുകല്‍പ്പിച്ചു. 242.87 കോടി രൂപയുടെ ധനസഹായം നൽകി. ജനസമ്പര്‍ക്ക പരിപാടിയുടെ അടിസ്ഥാനത്തില്‍ നിലവിലുള്ള ചട്ടങ്ങളില്‍ മാറ്റം വരുത്തി 45 ഉത്തരവുകള്‍ പുറപ്പെടുവിച്ചു. ഈ പരിപാടിക്ക് യുഎന്‍ അവാര്‍ഡ് ലഭിച്ചു.

എല്‍ഡിഎഫ്– ജനസമ്പര്‍ക്ക പരിപാടി പൊളിക്കാന്‍ പലയിടത്തും ഉപരോധിച്ചു. ക്ലര്‍ക്ക് ചെയ്യേണ്ട പണിയാണിതെന്ന് അധിക്ഷേപിച്ചു. ഭരണത്തിന്റെ അവസാന നാളുകളില്‍ മന്ത്രിമാരെ വച്ച് താലൂക്ക് അടിസ്ഥാനത്തില്‍ ഇതേ പരിപാടി പേരുമാറ്റി ചെയ്തു.

∙ പട്ടയ വിതരണം

യുഡിഎഫ്– 1.79 ലക്ഷം

എല്‍ഡിഎഫ്– 1.76 ലക്ഷം

∙ശബരിമല

യുഡിഎഫ്– ശബരിമലയില്‍ ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കാനുള്ള ശക്തമായ നിലപാട് സ്വീകരിച്ചു. ഹൈക്കോടതിയിലും സുപ്രീം കോടതിയിലും നിയമപോരാട്ടം നടത്തി. 12.67 ഹെക്ടര്‍ വനഭൂമി പെരിയാര്‍ ടൈഗര്‍ സംരക്ഷിതമേഖലയില്‍നിന്ന് നേടിയെടുത്തു. നിലയ്ക്കലില്‍ 110 ഹെക്ടര്‍ വനഭൂമി ബേസ് ക്യാംപിന് നൽകി.

എല്‍ഡിഎഫ്– യുഡിഎഫ് നിലപാട് തള്ളി യുവതികളെ കയറ്റണം എന്ന നിലപാട് സ്വീകരിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ സുപ്രീംകോടതി വിധി ഉണ്ടായി.

∙ പൊതുമേഖലാ സ്ഥാപനങ്ങള്‍

യുഡിഎഫ്– യുഡിഎഫ് കാലത്ത് 5 വര്‍ഷത്തെ സഞ്ചിത നഷ്ടം 213 കോടി രൂപ. 899 കോടി രൂപയുടെ ധനസഹായം

എല്‍ഡിഎഫ്– പൊതുമേഖലാസ്ഥാപനങ്ങളുടെ 2019-20ലെ മാത്രം നഷ്ടം 3148.18 കോടി രൂപ. പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്ത് ബന്ധുക്കളുടെ കൂട്ടനിയമനം.

∙ പ്രവാസികള്‍

യുഡിഎഫ്– ആഭ്യന്തര സംഘര്‍ഷം ഉണ്ടായ ഇറാഖ്, ലിബിയ, യെമന്‍ എന്നിവിടങ്ങളില്‍നിന്ന് 3865 മലയാളികളെ സുരക്ഷിതരായി തിരികെയെത്തിച്ചു.

എല്‍ഡിഎഫ്– കോവിഡ് മഹാമാരി ഉണ്ടായപ്പോള്‍ അന്യസംസ്ഥാനങ്ങളിലും വിദേശത്തുമുള്ള മലയാളികള്‍ നാട്ടില്‍ എത്താതിരിക്കാന്‍ തടസം സൃഷ്ടിച്ചു. ഗള്‍ഫിലും മറ്റും അനേകം മലയാളികള്‍ കോവിഡ് മൂലം മരിച്ചുവീണു.

∙ പൊതുകടം

യുഡിഎഫ്– 2016ല്‍ കേരളത്തിന്റെ പൊതുകടം 1,57,370 കോടി രൂപ. കടവര്‍ധന 76%

എല്‍ഡിഎഫ്– പൊതുകടം 3,27,655 കോടി രൂപ. 1,72,85 കോടി രൂപ ഈ സര്‍ക്കാര്‍ മാത്രം കടംവാങ്ങി. കടവര്‍ധന 108% വര്‍ധന.

∙ സാമ്പത്തിക വളര്‍ച്ചാ നിരക്ക്

യുഡിഎഫ്– 5 വര്‍ഷം 2011-16, ശരാശരി വളര്‍ച്ചാ നിരക്ക് 6.42 %

എല്‍ഡിഎഫ്– 5 വര്‍ഷം 2016- 21, ശരാശരി വളര്‍ച്ചാ നിരക്ക് 5.28%