കൊച്ചി രാജ്യാന്തര വിമാനത്തവാളത്തിന് കൂടുതല്‍ ഊര്‍ജം പകര്‍ന്ന്  രാജ്യത്തെ ആദ്യ ഫ്ളോട്ടിങ് സൗരോര്‍ജ പ്ലാന്റ്. സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന ലോകത്തെ ആദ്യവിമാനത്താവളത്തിന്റെ വൈദ്യുതോല്‍പാദനശേഷി ഇതോടെ 40മെഗാവാട്ടായി.

സിയാല്‍ ഗോള്‍ഫ് കോഴ്സിലെ രണ്ട് തടാകങ്ങളിലായ് ഒരേക്കറോളം വിസ്തൃതിയിലാണ് കൂറ്റന്‍ ഫ്ളോട്ടിങ് സൗരോര്‍ജ പ്ലാന്റുകള്‍. ഹരിതോര്‍ജ ഉല്‍പാദനത്തില്‍ സിയാലിന്റെ നിര്‍ണായക ചുവട്്വയ്പാണിത്. നൂതന ഫ്രഞ്ച് സാങ്കേതിക വിദ്യയില്‍ വികസിപ്പിച്ചെടുത്ത ഹൈ ഡെന്‍സിറ്റി പോളി എഥിലീന്‍ പ്രതലങ്ങളിലാണ് പാനലുകള്‍ ഘടിപ്പിച്ചിരിക്കുന്നത്. രണ്ട് കോടി രൂപയാണ് പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിനായി വന്ന ചെലവ്. അതായത് സാധാരണ ഫ്ളോട്ടിങ് പാനലുകള്‍ സ്ഥാപിക്കുന്നതിന്റെ മൂന്നിലൊന്ന് മാത്രം ചെലവ്. തറയില്‍ സ്ഥാപിക്കുന്ന സൗരോര്‍ജ് പ്ളാന്റുകളേക്കാള്‍ പ്രവര്‍ത്തനക്ഷമതയും കൂടുതലാണ് വെള്ളത്തില്‍ പൊങ്ങി കിടക്കുന്ന സോളാര്‍ പാനലുകള്‍ക്ക്.

1500 യൂണിറ്റ് വരെ വൈദ്യുതി ഫ്ളോട്ടിങ് പാനലുകളില്‍ നിന്ന് ലഭിക്കുന്നുണ്ട്.  നിലവില്‍ 1.6 ലക്ഷം യൂണിറ്റ് വൈദ്യുതി സിയാലിലെ സൗരോര്‍ജപ്ലാന്റുകള്‍ ഒരു ദിവസം ഉല്‍പാദിപ്പിക്കുന്നുണ്ട്. 1.3 ലക്ഷം യൂണിറ്റാണ് പ്രതിദിന ഉപയോഗം. ലോകത്തിലെ തന്നെ ആദ്യത്തെ സമ്പൂര്‍ണ സൗരോര്‍ജ വിമാനത്താവളമായ കൊച്ചി രാജ്യാന്തരവിമാനത്താവളം ഹരിതോര്‍ജ ഉല്‍പാദനത്തിലെ പരീക്ഷണങ്ങള്‍ ഇവിടെ അവസാനിപ്പിക്കുന്നില്ല.