കോട്ടയം ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കി ജില്ലാഭരണകൂടം. രോഗബാധയുണ്ടായ ഫാമില്‍ ശേഷിക്കുന്ന താറാവുകളെയും ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള വളര്‍ത്തു പക്ഷികളെയും ഇന്ന് മുതല്‍ കൊന്നൊടുക്കും. രോഗവ്യാപനം കണ്ടെത്താന്‍ സാമ്പിള്‍ പരിശോധന ആരംഭിക്കുന്നതിന് പുറമെ താറാവുകളെ പുറത്തുനിന്ന് കൊണ്ടുവരുന്നതിനും നിരോധനം ഏര്‍പ്പെടുത്തി.
എഴുപതു ദിവസത്തോളം പ്രായമുള്ള 1700 താറാവുകളാണ് നീണ്ടൂരിലെ ഫാമില്‍ ഇതുവരെ ചത്തത്. ഡിസംബര്‍ 28ന് 600 താറാവുകള്‍ ചത്തതോടെ സാംപിള്‍ ശേഖരിച്ച് പരിശോധനയ്ക്കയച്ചു. രോഗം സ്ഥിരീകരിച്ച ഫാമിലെ മറ്റ് താറാവുകള്‍ക്ക് പുറമെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള വളര്‍ത്തുപക്ഷികളെയും കൊല്ലാനാണ് തീരുമാനം. ഇതിനായി വെറ്ററിനറി ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ എട്ട് ദ്രുതകര്‍മ്മ സേനകളെയാണ് നിയോഗിച്ചിട്ടുള്ളത്. പി.പി.ഇ കിറ്റ് ഉള്‍പ്പെടെയുള്ള പ്രതിരോധമാര്‍ഗങ്ങള്‍ ഉപയോ നശീകരണ നടപടികള്‍. രണ്ടു ദിവസംകൊണ്ട് നശീകരണം പൂര്‍ത്തിയാക്കിയശേഷം സംഘം ഏഴു ദിവസം ക്യാമ്പില്‍ ക്വാറന്റയിനില്‍ കഴിയും. താറാവുകളെ നശിപ്പിച്ചതിനുശേഷം മേഖലയില്‍ ആരോഗ്യ വകുപ്പ് അണുനശീകരണം നടത്തി നിരീക്ഷണം തുടരും.
ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ജില്ലയിലെ ഫാമുകളിലും മറ്റു വില്‍പ്പന കേന്ദ്രങ്ങളിലും പുറത്തുനിന്ന് താറാവുകളെ കൊണ്ടുവരുന്നത് നിരോധിച്ചു. രോഗവ്യാപനം കണ്ടെത്താന്‍ രോഗം സ്ഥിരീകരിച്ച ഫാമിന്റെ പത്തു കിലോമീറ്റര്‍ ചുറ്റളവിലുള്ള മേഖലയിലെ വളര്‍ത്തു പക്ഷികളുടെ സാമ്പിളുകള്‍ ശേഖരിക്കും. നീണ്ടൂരിലും സമീപ മേഖലകളിലും എത്തുന്ന ദേശാടന പക്ഷികളെയും നിരീക്ഷിക്കും. രോഗം റിപ്പോര്‍ട്ട് ചെയ്ത നീണ്ടൂര്‍ പഞ്ചായത്തിലെ പതിനാലാം വാര്‍ഡിലും സമീപ മേഖലകളിലും ജനങ്ങള്‍ മീന്‍ പിടിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജനങ്ങളുടെ ഭീതിയകറ്റുന്നതിനും പ്രതിരോധ മുന്‍കരുതലുകള്‍ ഉറപ്പാക്കുന്നതിനും ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ബോധവത്കരണം നടത്തും.