പാലാരിവട്ടം മേൽപ്പാലത്തിന്റെ  തൂണുകളുടെ ബലപ്പെടുത്തൽ തുടങ്ങി. പുതിയ ഗർഡറുകളുടെ പണിയും പുരോഗമിക്കുകയാണ്. നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് പാലം ഗതാഗത യോഗ്യമാക്കാനാണ് ശ്രമം.

പാലാരിവട്ടം പാലത്തിൽ പൊളിക്കലും നിർമാണവും ഒരേ സമയം പുരോഗമിക്കുകയാണ്. നിലവിലുള്ള തൂണുകൾക്കും ബലക്ഷയം ഉണ്ടെങ്കിലും ഇവ പൊളിക്കുന്നില്ല. പകരം കോണ്‍ക്രീറ്റ് ജാക്കറ്റിംഗിലൂടെ ബലപ്പെടുത്തുകയാണ്. ഗർഡറുകൾ നീക്കി കഴിഞ്ഞ തൂണുകളുടെ പിയർ ക്യാപ്പ് മുറിച്ചു മാറ്റിയ ശേഷമാണ്  ജാക്കറ്റിങ് .

600 മീറ്റര്‍ നീളമുള്ള പാലാരിവട്ടം മേല്‍പ്പാലം പൊളിക്കാൻ തുടങ്ങിയിട്ട് ഒരു മാസം ആകുന്നു. പാലത്തിന്‍റെ ഭാരം താങ്ങുന്ന ഗര്‍ഡറുകള്‍ പൊളിച്ചുകൊണ്ടിരിക്കുകയാണ്. ആകെയുള്ള 102 ഗര്‍ഡറുകളില്‍ 30 എണ്ണവും നീക്കി. അതിനിടെ കളമശേരിയിലെ DMRC യാർഡിൽ പുതിയ ഗർഡറുകളുടെ നിർമാണവും തുടങ്ങി. വാഹനങ്ങള്‍ക്കോ കാല്‍നടയാത്രക്കാർക്കോ തടസമില്ലാതെയാണ് DMRCയുടെ മേല്‍നോട്ടത്തിലുള്ള നിർമാണം നടക്കുന്നത്.