ബാബറി മസ്ജിദ് തകര്‍ക്കല്‍ കേസിൽ 32 പ്രതികളെയും വെറുതെവിട്ടതിൽ പ്രതിഷേധം രേഖപ്പെടുത്തി സിപിഎം നേതാക്കളും. വിധിയിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരിക്കുകയാണ് ഇടത് നേതാക്കളായ എം. സ്വരാജ് എംഎൽഎയും ഡിവൈഎഫ്ഐ അഖിലേന്ത്യ അധ്യക്ഷൻ പി എ മുഹമ്മദ് റിയാസും.
'വിധിന്യായത്തിൽ ന്യായം തിരയരുത്. നീതിയെക്കുറിച്ച് ചിന്തിയ്ക്കുക പോലുമരുത്. ഇന്ത്യയിൽ ഇപ്പോൾ ഇങ്ങിനെയാണ്'. എം സ്വരാജ് ഫെയ്സ്ബുക്കിൽ കുറിച്ചു. അയോധ്യ വിധിക്ക് ശേഷം സ്വരാജ് പ്രതികരിച്ചത് അന്ന് വിവാദമായിരുന്നു. വര്‍ത്തമാനകാല ഇന്ത്യയില്‍ മറിച്ചൊരു വിധിയുണ്ടാകുമെന്ന് നിഷ്‍കളങ്കരേ നിങ്ങളിപ്പോഴും പ്രതീക്ഷിച്ചിരുന്നുവോ??? . ഇതായിരുന്നു അന്ന് സ്വരാജ് പങ്കുവെച്ച ഫെയ്സ്ബുക്ക് കുറിപ്പ്. വിധി പറഞ്ഞ സുപ്രീംകോടതിയുടെ സത്യസന്ധതയ്ക്ക് എതിരെ പരസ്യമായി അവിശ്വാസം രേഖപ്പെടുത്തി എന്ന് കാണിച്ചായിരുന്നു ബിജെപി അന്ന് സ്വരാജിനെതിരെ പരാതി ഉന്നയിച്ചത്.
ഇന്ത്യ വീണ്ടും കൊല്ലപ്പെട്ടിരിക്കുന്നു. ഇതാ പുതിയ ഇന്ത്യ. അനീതിയുടെയും ആർഎസ്എസിന്റെയും ഇന്ത്യ എന്നാണ് മുഹമ്മദ് റിയാസ് കുറിച്ചത്.
മുഹമ്മദ് റിയാസിന്റെ കുറിപ്പ്:
ഇന്ത്യ വീണ്ടും കൊല്ലപ്പെട്ടിരിക്കുന്നു.
1948 ജനുവരി30 ഇന്ത്യ കൊല്ലപ്പെട്ടിരുന്നു.
1992 ഡിസംബർ6 ഇന്ത്യ കൊല്ലപ്പെട്ടിരുന്നു....
ഇന്ന് 2020 സെപ്റ്റംബർ 30
ഇന്ത്യ വീണ്ടും കൊല്ലപ്പെട്ടിരിക്കുന്നു....
മോദി പ്രധാനമന്ത്രി ആകുന്നതിനു മുൻപ് ഇന്ത്യയില്ല..
ഇതാ പുതിയ ഒരു ഇന്ത്യ...
അനീതിയുടെ ഇന്ത്യ...
RSS ന്റെ ഇന്ത്യ ...