vincent6

TAGS

തൃശൂര്‍ ഡി.സിസി. പ്രസിഡന്റായി മുന്‍ എം.എല്‍.എ. എം.പി.വിന്‍സെന്‍റ് ചുമതലയേറ്റു. സ്ഥാനാരോഹണ ചടങ്ങിനു സാക്ഷ്യം വഹിക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൂട്ടമായി എത്തിയതോടെ കോവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിക്കപ്പെട്ടു. ആളുകൂടിയതിന് പൊലീസ് കേസെടുത്തു.  

 

ദീര്‍ഘനാളത്തെ ഇടവേളയ്ക്കു ശേഷമാണ് ഡി.സി.സിയ്ക്കു പുതിയ അമരക്കാരന്‍ എത്തുന്നത്. എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലിന്‍റെ ഉറ്റ അനുയായി കൂടിയാണ് എം.പി.വിന്‍സെന്‍റ്. ടി.എന്‍. പ്രതാപന്‍ എം.പിയായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ഡി.സി.സിയുടെ അധ്യക്ഷ പദവി ഒഴിഞ്ഞു കിടക്കുകയായിരുന്നു. കെ.പി.സി.സി വൈസ് പ്രസിഡന്റുമാരായ ഒ.അബ്ദുറഹ്മാന്‍കുട്ടിയ്ക്കും പത്മജ വേണുഗോപാലിനും ഡി.സി.സിയുടെ താല്‍ക്കാലിക ചുമതല നല്‍കിയിരുന്നു. പുതിയ പ്രസിഡന്റിന്റെ കസേരയിലേക്ക് ആദ്യം തൊട്ടേ ഉയര്‍ന്നുവന്ന പേരായിരുന്നു എം.പി.വിന്‍സെന്റിന്റേത്. പക്ഷേ, ഐ ഗ്രൂപ്പിലെ തന്നെ ജോസ് വള്ളൂര്‍ വിഭാഗം രൂക്ഷമായി എതിര്‍ത്തു. ഇതിനിടെ, എ ഗ്രൂപ്പും ഡി.സി.സി. പ്രസിഡന്റിന്റെ കസേരയ്ക്കായി അവകാശവാദം ഉയര്‍ത്തി. ഗ്രൂപ്പ് രാഷ്ട്രീയം കലങ്ങി മറിഞ്ഞതോടെ ഡി.സി.സി. പ്രസിഡന്റ് പ്രഖ്യാപനം അനന്തമായി നീണ്ടു. മുന്‍ കെ.പി.സി.സി. പ്രസിഡന്റ് വി.എം.സുധീരനും കോണ്‍ഗ്രസ് നേതൃത്വത്തെ എതിര്‍പ്പ് അറിയിച്ചിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പ് ഡി.സി.സി. പ്രസിഡന്റിനെ പ്രഖ്യാപിക്കണമെന്ന് ജില്ലയിലെ മുതിര്‍ന്ന നേതാക്കളും ആവശ്യപ്പെട്ടിരുന്നു.

ഐ ഗ്രൂപ്പില്‍ തന്നെയുള്ള തര്‍ക്കങ്ങള്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇടപ്പെട്ട് പരിഹരിച്ചതോടെയാണ് പ്രസിഡന്റിനെ പ്രഖ്യാപിച്ചത്. കോണ്‍ഗ്രസ് അനുനായികളും നേതാക്കളും സ്ഥാനാരോഹണ ചടങ്ങിന് സാക്ഷ്യംവഹിക്കാന്‍ ഇരച്ചെത്തിയതോടെ ലംഘിക്കപ്പെട്ടത് കോവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങളാണ്. സാമൂഹിക അകലം പാലിച്ചില്ലെന്ന പരാതിയില്‍ തൃശൂര്‍ ഈസ്റ്റ് പൊലീസ് കേസെടുത്തിട്ടുണ്ട്.