
ഓരോ നിമിഷവും മൂന്നാര്‍ രാജമലയ്ക്ക് സമീപം പെട്ടിമുടിയില്‍ നിന്നും പുറത്തുവരുന്ന വാർത്തകൾ കേരളത്തെ നടുക്കുകയാണ്. വൻ ദുരന്തമാണ് മണ്ണിടിഞ്ഞ് വീണ് ഇവിടെ സംഭവിച്ചിരിക്കുന്നത്. ദുരന്തത്തിൽ 15 പേര്‍ മരിച്ചു. 66 പേരെ കാണാതായി. 16 പേരെ രക്ഷിച്ച് ആശുപത്രിയില്‍ എത്തിച്ചതില്‍ നാലുപേരുടെ നിലഗുരുതരമാണ്.തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന ലയങ്ങൾക്ക് മുകളിലേക്കാണ് മല ഇടിഞ്ഞെത്തിയത്. ഇതിനൊപ്പം പെട്ടിമുടിയിലെ പഴയ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ഒട്ടേറെ പേരാണ് പങ്കുവയ്ക്കുന്നത്.
സ്ഥലത്തുണ്ടായിരുന്ന വാഹനങ്ങള്‍ മണ്ണിനടിയിലാകുകയും ബി.എസ്.എന്‍.എല്‍ മൊബൈല്‍ ടവര്‍ തകരാറിലാകുകയും ചെയ്തതാണ് വിവരം പുറത്തറിയാന്‍ വൈകിയത്. ആളുകള്‍ കിലോമീറ്ററുകള്‍ നടന്നെത്തി ഫോറസ്റ്റ് സ്റ്റേഷനില്‍ വിവരം അറിയിക്കുകയായിരുന്നു. മണ്ണും കൂറ്റന്‍ പാറകളും വന്ന് 30 മുറികളുള്ള നാല് ലയങ്ങള്‍ പൂര്‍ണമായി മൂടി. അപകടസമയത്ത് എണ്‍പതോളം പേര്‍ ലയങ്ങളിലുണ്ടായിരുന്നുവെന്നാണ് വിവരം.
കുത്തൊഴുക്കുളള സമീപത്തെ തോട്ടിലേക്കെത്തിയ മണ്ണിടിച്ചിലില്‍ ആളുകള്‍ ഒഴുകിപ്പോകാനുളള സാധ്യതയുമുണ്ട്. കനത്തമഴ തുടരുന്നതും കൂറ്റന്‍പാറകള്‍ നീക്കേണ്ടതും രക്ഷാപ്രവര്‍ത്തനം അതീവ ദുഷ്കരമാക്കുന്നു. ദേശീയദുരന്തനിവാരണ സേനയടക്കം തിരച്ചിലിനായി കൂടുതല്‍ സേന സ്ഥലത്തേക്ക് എത്തുന്നു.