കോവിഡ് ഭീഷണിയില്‍ വീട്ടിൽ കഴിയുന്നവവരെ ഭീതിയിലാക്കി മലപ്പുറം വണ്ടൂര്‍ മൂച്ചിക്കല്‍ മേഖലയില്‍ ഇന്നു പുലര്‍ച്ചെയും ബ്ലാക്ക്മാൻ എന്ന പേരില്‍ സമൂഹ്യവിരുദ്ധര്‍. വാതിലില്‍ മുട്ടി മുളക് പൊടി വിതറി പ്രതി രക്ഷപ്പെടുന്നത് പതിവായയോടെ ബ്ലാക്ക്മാനെ പിടിക്കാന്‍ നേരം പുലരുംവരെ നാട്ടുകാര്‍ കാവലിരിക്കുകയാണ്. 

 

നടുവത്ത് മൂച്ചിക്കലില്‍ നിന്നുളള കാഴ്ചയാണിത്.  കഴിഞ്ഞ ദിവസം ചോക്കാട് കുളിമുറിയില്‍ വച്ച് വീട്ടമ്മയെ മൂര്‍ച്ചയേറിയ ആയുധംകൊണ്ട്  കുത്തിപ്പരുക്കേല്‍പ്പിച്ചതോടെ ആശങ്കയിലാണ് നാട്ടുകാര്‍. രാത്രി 12 ആയിട്ടും കയ്യില്‍ ടോര്‍ച്ചും വടികളുമായി വില്ലനെ കണ്ടെത്താനുളള തിരച്ചില്‍ തുടരുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായുളള മുച്ചിക്കലിലെ സ്ഥിരം കാഴ്ച്ചയാണിത്. ബ്ലാക്ക്മാനെന്ന പേരില്‍ ഇറങ്ങുന്ന സാമൂഹ്യവിരുദ്ധര്‍ക്കു പിന്നാലെ പോവരുതെന്ന പൊലീസ് നിര്‍ദേശം പാലിക്കാതെ കാട്ടിലും, നിർമ്മാണം നടക്കുന്ന വീടുകളിലും റബ്ബർ തോട്ടങ്ങളിലമെല്ലാം ചെറിയ സംഘങ്ങളായി തിരിഞ്ഞുള്ള പരിശോധനയാണ് എല്ലാ ദിവസവും. വീട്ടില്‍ നിന്ന് ഇറങ്ങി ഒാടുന്നത് നേരില്‍ കണ്ടവരാണ് നാട്ടുകാരെ വിളിച്ചു കൂട്ടുന്നത്. 

 

കഴിഞ്ഞ ദിവസം ചോക്കാട് വീട്ടമ്മയെ കുളിമുറിയിൽ വച്ച് വെൻറിലേറ്റർ വഴി കുത്തി പരുക്കേല്‍പ്പിച്ചിരുന്നു. ഇതഞ്ഞതോടെ മലയോര മേഖലയില്‍ സ്ത്രീകളും കുട്ടികളും  ഭീതിയിലാണന്ന് നാട്ടുകാര്‍.

 

വിവരമറിഞ്ഞ് പൊലീസും സ്ഥലത്തെത്തുന്നുണ്ട്. ഒരേ സമയം പലയിടത്തായി ബ്ലാക്ക്്മാന്‍ പ്രത്യക്ഷപ്പെടുന്നുവെന്ന പ്രചാരണം പൊലീസിനും തലവേദനയാണ്.

 

നാട്ടിലെ കളളന്‍മാരും കളളക്കടത്തുമാരുമാണ് ബ്ലാക്ക് കഥകള്‍ക്ക് പിന്നിലെന്ന് പൊലീസ് പറയുന്നു. പൊലീസിനെ അനുസരിക്കാതെ ലോക് ഡൗണ്‍ ലംഘിച്ച് രാത്രി സമയങ്ങളില്‍ തിരച്ചില്‍ നടത്തുന്നത്  ബ്ലാക്ക് കഥാപാത്രത്തെ സൃഷ്ടിക്കുന്നവരെ സഹായിക്കലാണന്നും പറയുന്നു.