ആലപ്പുഴ വള്ളികുന്ന് പൊലീസ് സ്റ്റേഷനിലെ തൊണ്ടിപ്പുര ഇനി ഭക്ഷണശാലയാണ്. ഈ മാറ്റത്തിന് പൊലീസുകാര്‍ തന്നെയാണ് ദൃക്സാക്ഷികള്‍. കോവിഡില്‍ കുടിവെള്ളം മുട്ടിയപ്പോഴാണ് പൊലീസുകാര്‍ ചേര്‍ന്ന് സ്വന്തമായൊരു ഭക്ഷണശാല തുറന്നത്
തൊണ്ടിമുതലുകള്‍ കൂട്ടിയിട്ട മുറിയായിരുന്നു. ഇപ്പോള്‍ എല്ലാകേസും തീര്‍പ്പായ സുഖം. മുഖംമാറിയ മുറിയില്‍ ജയന്റെ ശരപഞ്ജരം. ഷീലയുടെ ചെമ്മീന്‍ രുചി. കാമ്പിശ്ശേരി ദേവകിയമ്മ എന്ന 65കാരിയാണ് പൊലീസിനെ പേടിയില്ലാത്ത പാചകക്കാരി. ഈ മുറി ഇങ്ങനെ അണിയിച്ചൊരുക്കിയത് കാക്കിക്കുള്ളിലെ കലാകാരനായ സിപിഒ അനീഷാണ്. പഴയ കുപ്പികൾ അലങ്കരിച്ചാണ് വിളക്കുകള്‍ വരെ ഒരുക്കിയത്.
പഴങ്കഞ്ഞിയും, ചോറും മീന്‍കറിയുമെല്ലാമുണ്ട്. കോവിഡ് ആയതിനാല്‍ പുറത്തുനിന്ന് ഭക്ഷണം കിട്ടാതെ വന്നതോടെയാണ് സ്വന്തമായൊരെണ്ണം തുടങ്ങിയത്. നല്ല നാടൻ ഭക്ഷണം ജോലിഭാരം കുറയ്ക്കുമെന്നൊരു തോന്നലാണ് ഇവിടെ ഇരിക്കുമ്പോഴുള്ള മനസുഖം. ചിലപ്പോള്‍ അങ്ങനെയാണ് കഴിക്കുന്ന പാത്രത്തില്‍ വച്ചും നല്ല പശ്ചാത്തലങ്ങള്‍ ഭക്ഷണത്തിന്റെ രുചികൂട്ടും...