മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ച് പത്രസമ്മേളനം നടത്തിയതിന് പിന്നാലെ തനിക്ക് വധഭീഷണി വന്നതായി എല്‍ദോസ് കുന്നപ്പള്ളി എംഎൽഎ. ഫെയ്സ്ബുക്കിലൂടെയാണ് ഡിജിപിക്ക് നൽകിയ പരാതിയുടെ ചിത്രം അടക്കം അദ്ദേഹം പങ്കുവച്ച് അദ്ദേഹം കുറിപ്പിട്ടിരിക്കുന്നത്.
‘ഞാന്‍ മുഖ്യമന്ത്രിക്കെതിരെ ആരോപണം ഉന്നയിച്ചപ്പോള്‍ എനിക്കെതിരെ ഒരു വിജിലന്‍സ് അന്വേഷണം ആയിരുന്നു പ്രതീക്ഷിച്ചത്. ഇതിപ്പോ വധഭീഷണിയിലൊതുങ്ങുമോ അതോ രണ്ടും ഓരോ പ്ലേറ്റ് പോരുമോ..?’ അദ്ദേഹം കുറിച്ചു.
സ്പ്രിന്‍ക്ളര്‍ വിവാദത്തില്‍ മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരെ എല്‍ദോസ് കുന്നപ്പള്ളി എംഎൽഎ രംഗത്തുവന്നിരുന്നു. വീണ സ്പിന്‍ക്ളര്‍ സി.ഇ.ഒയുമായി ന്യൂജഴ്സിയില്‍ വച്ച് ആറുതവണ കൂടിക്കാഴ്ച നടത്തി. ഇതേക്കുറിച്ച് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയോ വീണയോ പ്രതികരിക്കട്ടെ. അല്ലെങ്കില്‍ മുഖ്യമന്ത്രി അന്വേഷിക്കട്ടെ. വരുംദിവസങ്ങളില്‍ ഇതുസംബന്ധിച്ച് കൂടുതല്‍ തെളിവുകള്‍ പുറത്തുവിടുമെന്നും എംഎല്‍എ പറഞ്ഞു.