arjunan

ഒട്ടും വാചാലനാവാത്ത, പൊക്കം കുറഞ്ഞ  ഒരു മനുഷ്യനില്‍നിന്നാണ് മലയാളിയുടെ സംഗീതഭാവുകത്വത്തെ സാന്ദ്രമാക്കിയ ചലച്ചിത്രഗാനങ്ങള്‍പിറവിയെടുത്തത്. വിളക്കും വെളിച്ചവും എന്നപോലെ എം.കെ.അര്‍ജുന്‍– ശ്രീകുമാരന്‍തമ്പി ടീം മലയാള ചലച്ചിത്രഗാനശാഖയ്ക്ക് മിഴിവേകി. ഇനിയൊരു ആവര്‍ത്തനമില്ലാതെ.

മലയാള ഗാനശാഖയില്‍എം.കെ.അര്‍ജുനന്‍വെറും ഒരു പേരല്ല. കുറെ പാട്ടുകള്‍ക്ക് സംഗീതം ചെയ്ത ആള്‍എന്നും പറഞ്ഞാല്‍പോര. ദേവരാജന്‍, ദക്ഷിണാമൂര്‍ത്തി , രാഘവന്‍മാസ്റ്റര്‍, ബാബുരാജ് തുടങ്ങിയവര്‍നെയ്തെടുത്ത മെലഡിയുടെ ഹൃദ്യമായ അനുഭവത്തെ മുഴുവന്‍ആവാഹിച്ച് മറ്റൊരു തലത്തിലേക്ക് കൊണ്ടുപോയ സംഗീതജ്ഞനെന്ന് തന്നെ വേണം അര്‍ജുനനെ പറയേണ്ടത്. അതുവരെയുള്ള ശീലങ്ങളെ ഒട്ടും കളയാതെ എന്നാല്‍കൂടുതല്‍ഹൃദയത്തോട് ചേര്‍ന്ന് നിന്ന്  സംവദിക്കുന്ന പാട്ടുകളാണ് അര്‍ജുനന്‍റെ തച്ചില്‍പിറന്നത്.

പാട്ടുകള്‍ക്ക് ആത്മാവിനെ ചൂഴ്ന്ന് നില്‍ക്കുന്ന വേദന പകുത്തുനല്‍കാൻ അർജുനന് കരുത്തായത് അനുഭവങ്ങളാണ്. ഫോ‍ട്ട് കൊച്ചിയിലെ കൊച്ചുകുഞ്ഞിന്‍റേയും പാര്‍വതിയുടെയും മകനായി 1936 മാര്‍ച്ച് ഒന്നിന് ജനനം. കുഞ്ഞുനാളിലെ പിതാവിനെ നഷ്ടമായി. ദാരിദ്ര്യം കൂടേറിയ വീട്ടില്‍നിന്ന് ജ്യേഷ്ഠന്‍പ്രഭാകരനൊപ്പം പഴയിനിയിലെ ജീവകാരുണ്യാശ്രമത്തിലേക്ക് യാത്ര. അനാഥമായിരുന്നു ആ ബാല്യകാലം. പക്ഷേ ആ ആശ്രമകാലത്തിലെ സന്ധ്യാഭജനകളാണ് പാട്ടും താളവും കണ്ടെടുക്കാന് തുണയായത്.  പിന്നീട്  കുമരയ്യാപിള്ളയുടെ കീഴില്‍സംഗീതപഠനം. 14 വയസില്‍കൊച്ചിക്ക് മടക്കം. അമ്പലങ്ങളിലും പൊതുവേദികളിലും കച്ചേരിയുമായി അലച്ചില്‍. പല തൊഴിലുകളും ചെയ്തു. 18വയസില്‍നാടകങ്ങള്‍ക്ക് ഗാനങ്ങള്‍ചിട്ടപ്പെടുത്തി. അങ്ങനെ സംഗീതസംവിധായകനായി. കെപിഎസിയുടെ മുന്നൂറു നാടകങ്ങള്‍ക്കാണ് പാട്ടുണ്ടാക്കിയത്. നാടകത്തില് മാത്രം എണ്ണൂറിലധികം ഗാനങ്ങള്‍.  അങ്ങനെ പാട്ടിനെ കൂട്ടുപിടിച്ച് സനാഥമാക്കി ശേഷിച്ച ജീവിതം. 

ദേവരാജന്‍മാസ്റ്ററുടെ ഹാര്‍മോണിയം വാദകനായി ചെന്നൈയിലെത്തിയ അര്‍‌ജുനന് ആദ്യ സിനിമ കിട്ടുന്നത് 1968ലാണ്. കറുത്ത പൗര്‍ണമി. പി.ഭാസ്കരനായിരുന്നു ഗാനരചയിതാവ്. ഒരു പരീക്ഷണമായിട്ടാണ് അര്‍ജുനനെ പരിഗണിച്ചത്. പരീക്ഷണം വിജയിച്ചു. പാട്ടുകളെല്ലാം ഹിറ്റായി.

ലാളിത്യമായിരുന്നു മാഷിന്റെ മുഖമുദ്ര, പിറന്നതെല്ലാം മെലഡിയുടെ വിരിമാറില്‍പിറന്ന ഗാനങ്ങള്‍. ശ്രീകുമാരന്‍തമ്പിയാണ് അര്‍ജുനസംഗീതത്തിന്‍‌റെ ഈണങ്ങള്‍ക്കേറെയും വരികള്‍എഴുതിയത്. ശശികുമാറിന്‍റെ റെസ്റ്റ് ഹൗസിലൂടെയാണ് ഈ കൂട്ടുകെട്ടിനന്‍റെ തുടക്കം.

ആ കാലത്തെ മിക്ക ഗായകരുടേയും മാസ്റ്റര്‍പീസ് പാട്ടുകള്‍ അര്‍ജുനസംഗീതത്തിലാണ് പിറന്നത്. യേശുദാസിന്‍റെ കാലത്തുതന്നെ ബ്രഹ്മാനന്ദന്‍പേരെടുത്തു. ജയചന്ദ്രന്‍റെ എക്കാലത്തേയും മികച്ച ഭാവഗാനവും മാസ്റ്ററുടെതാണ്. വയലാറുമായി ചേര്‍ന്നപ്പോഴും ഹിറ്റുകളുണ്ടായി. ചീനവലയിലെ ഗാനങ്ങളെല്ലാം ഇന്നും മൂളുന്നുണ്ട് മലയാളികള്‍. ഇരുനൂറിലധികം ചിത്രങ്ങള്‍. ഈണത്തിന്‍റെ ഓണവിരുന്നായിരുന്നു അവയെല്ലാം.  എണ്‍പതുകളിലും അര്‍ജുനന്‍മാജിക് തുടര്‍ന്നു.

1986ല്ഇറങ്ങിയ മിഴിനീര്പ്പൂവുകളിലെ ഗാനങ്ങള്ക്ക് വരികളെഴുതിയത് ആര്.കെ.ദാമോദരനായിരുന്നു.

1988ല് ഊഴമെത്തി.. ഒഎന്വിയുടെ വരികള് വലിയ ഇടവേളക്കുശേഷം ജയരാജിന്‍റെ നായിക എന്ന ചിത്രത്തിലൂടെ വീണ്ടും. ഒടുവില്‍അമ്പതുവര്‍ഷത്തിനപ്പുറം നീണ്ട ചലച്ചിത്ര പിന്നണിഗാനസംഗീതജീവിതത്തില്‍ഒരു സംസ്ഥാന പുരസ്കാരം തേടിവന്നത് ഈ അവസാനകാലത്ത്. അർജുനൻ ഒരു കാലത്തും ആരോടും ഒന്നും ചോദിച്ചു വാങ്ങിയിട്ടില്ല. . ദാ ഇപ്പോള് മരണം തിരഞ്ഞെടുത്ത കാലം പോലും. ആരവങ്ങളില്ലാതെ വലിയ യാത്രാമൊഴികളേറ്റുവാങ്ങാതെയുള്ള പിൻമടക്കം. ഒരു അർജുവിഷാദയോഗത്തിനാണ് തിരശ്ശീല വീണത്.