nooh-collector

സംസ്ഥാനത്തിന്റെ പലഭാഗത്ത് കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്യുകയാണ്. മന്ത്രിമാരും എംഎൽഎമാരും ഉദ്യോഗസ്ഥരും നാട്ടുകാരും അടക്കം ഒരുമിച്ച് പ്രവർത്തിക്കുന്ന കാഴ്ചയാണ് എങ്ങും. ഇക്കൂട്ടത്തിൽ ജില്ലാ കലക്ടർമാർ വഹിക്കുന്ന പങ്ക് ഏറെ പ്രശംസനീയമാണ്. പത്തനംതിട്ട ജില്ലയിൽ കോവിഡ് 19 സ്ഥിരീകരിച്ചതു മുതൽ ജില്ലാ കലക്ടറേറ്റിന് ഉറക്കമില്ലാത്ത രാത്രികളാണ്. കലക്ടർ പി.ബി.നൂഹ് അടക്കമുള്ളവർ 24 മണിക്കൂറും കർമനിരതരായി രംഗത്തുണ്ട്. 

പ്രചോദിപ്പിക്കുന്ന ആ ജീവിതം ഇങ്ങനെ: ഉപ്പയുടെയും ഉമ്മയുടെയും എട്ടുമക്കളിൽ ഏഴാമനാണ് ഞാൻ. ഉപ്പ ബാവയുടെ കൊച്ചുകടയിൽ നിന്നുള്ള വരുമാനം കൊണ്ടാണ് ഞങ്ങളെല്ലാം പഠിച്ചത്. നാട്ടിലെ സർക്കാർ സ്കൂളിൽ പത്തുവരെ പഠിച്ച ശേഷം പെരുമ്പാവൂരിനടുത്തുള്ള ജയകേരളം ഹയർ സെക്കൻഡറി സ്കൂളിൽ നിന്നാണ് പ്ലസ്ടു പാസായത്. എല്ലാ മക്കൾക്കും ഉയർന്ന വിദ്യാഭ്യാസം നൽകുക എന്നത് വാപ്പയുടെയും ഉമ്മ മീരാവുമ്മയുടെയും വാശിയായിരുന്നു. ക്ലാസ് മുടക്കാനൊന്നും സമ്മതിക്കുകയേ ഇല്ല. പ്ലസ്ടു വരെ പഠിച്ച 12 വർഷത്തിനിടയിൽ ആകെ രണ്ടേ രണ്ടു ദിവസം മാത്രമേ ഞാൻ ആബ്സന്റ് ആയിട്ടുള്ളൂ. ആറാം ക്ലാസിൽ പഠിക്കുന്ന കാലത്ത് എന്റെ ഗ്രാൻഡ് മദർ മരിക്കുമ്പോഴും പ്ലസ് വണ്ണിനു പഠിക്കുന്ന കാലത്ത് ഗ്രാൻഡ് ഫാദർ മരിക്കുമ്പോഴും.

സ്കൂളിൽ പഠിക്കുന്ന കാലത്ത് മിക്ക കുട്ടികളെയും പോലെ ഡോക്ടറാകുക എന്നതായിരുന്നു എന്റെയും സ്വപ്നം. സ്വപ്നം കൊണ്ടു മാത്രം ഞാൻ ഡോക്ടറാകില്ലെന്ന് പരീക്ഷ കഴിഞ്ഞപ്പോൾ മനസ്സിലായി. എത്ര പഠിക്കണമെന്നോ എങ്ങനെ പഠിക്കണമെന്നോ അറിയാതെ എൻട്രൻസ് പരീക്ഷ എഴുതിയ ഞാൻ ഒടുവിൽ അഗ്രികൾചർ പഠനത്തിലാണ് എത്തിയത്. അതിന്റെ സാധ്യതകൾ അറിയാതിരുന്ന ഞാൻ തികച്ചും നിരാശനുമായി.

ചേട്ടന്റെ വഴിയേ

ഞാൻ ഡിഗ്രി ഒന്നാം വർഷം പഠിക്കുമ്പോഴാണ് ചേട്ടൻ പി.ബി. സലിമിന് ഐഎഎസ് കിട്ടിയത്. ചേട്ടന്മാരെല്ലാം മികച്ച വിദ്യാർഥികളായിരുന്നുവെങ്കിലും സ്കൂളിൽ ഞാനൊരു ആവറേജ് സ്റ്റുഡന്റ് ആയിരുന്നു. എങ്കിലും കുടുംബത്തിൽ ഒരാൾക്ക് ഐഎഎസ് ലഭിച്ചപ്പോൾ അതിനു സഹായിച്ച കുറച്ച് ജീനുകൾ എനിക്കുമുണ്ടാകുമെന്ന് ഞാൻ വിശ്വസിച്ചു. അഗ്രികൾചര്‍ പഠനത്തിനു ശേഷമാണ് ഐഎഎസ് എന്നു തീരുമാനിക്കുന്നത്. പിജി എൻട്രൻസ് പരീക്ഷയെഴുതി സ്കോളർഷിപ്പോടു കൂടി കേരളത്തിനു പുറത്ത് പഠിക്കാൻ കഴിഞ്ഞാൽ സിവിൽ സർവീസ് പരീക്ഷയ്ക്ക് വളരെ സഹായകരമാകും എന്നും കണക്കുകൂട്ടി.

ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾചറൽ റിസർച് നടത്തിയ പിജി എൻട്രൻസ് പരീക്ഷയിൽ വിജയിച്ച് ഞാൻ ബെംഗളൂരുവിലെ യൂണിവേഴ്സിറ്റി ഓഫ് അഗ്രികൾചറൽ സയൻസിൽ പഠിക്കാൻ ചേർന്നു. പിന്നീട് പിഎച്ച്ഡിക്കായി ഡൽഹിയിലേക്കു പോയതും 2011ൽ ഐഎഫ്എസ് (ഇന്ത്യൻ ഫോറസ്റ്റ് സർവീസ്) പരീക്ഷയിൽ വിജയിച്ചതുമെല്ലാം ഐഎഎസ് എന്ന എന്റെ സ്വപ്നത്തിലേക്കുള്ള ചവിട്ടുപടികളായാണ് കണ്ടത്. ഡെറാഡൂണിലെ ഇന്ദിരാഗാന്ധി നാഷനൽ ഫോറസ്റ്റ് അക്കാദമിയിൽ (ഐജിഎൻഎഫ്എ) ഇന്ത്യൻ ഫോറസ്റ്റ് സർവീസസ് ട്രെയ്നിങ്ങിൽ ആയിരിക്കുമ്പോഴാണ് ഒരു വട്ടം കൂടി സിവിൽ സർവീസ് എഴുതിയത്. അങ്ങനെ 2012 ൽ 43–ാം റാങ്കോടെ ഞാൻ ഐഎഎസിലെത്തി. ചേട്ടന് ഐഎഎസ് കിട്ടി പത്തു വർഷത്തിനു ശേഷം.

പൂർണരൂപം വായിക്കാം: