ഹൈദരാബാദിൽ ഡോക്ടറെ ബലാത്സംഗം ചെയ്ത് തീകൊളുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതികളെ ഏറ്റുമുട്ടലിലൂടെ വധിച്ച തെലങ്കാന പൊലീസ് നടപടിയിൽ പല തരത്തിലുള്ള പ്രതികരണങ്ങളാണ് പുറത്തുവരുന്നത്. വിചാരണ കൂടാതെ പ്രതികൾക്ക് ശിക്ഷ വിധിക്കുന്ന രീതി ഭരണഘടനാവിരുദ്ധമാണെന്നാണ് ഒരു വിഭാഗം അഭിപ്രായപ്പെടുന്നത്. ലേഡീഡോക്ടറെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയവരെ വെടിവച്ചു കൊന്ന പൊലീസിന് അഭിനന്ദനം അറിയിക്കുകയാണ് മലയാളത്തിലെ മുതിർന്ന സംവിധായകൻ ശ്രീകുമാരൻ തമ്പി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം: ഹൈദരാബാദിൽ യുവലേഡീഡോക്ടറെ ബലാത്സംഗം ചെയ്തതിനു വേഷം ആ ശരീരം അഗ്നിക്കിരയാക്കിയ നരാധമന്മാരെ വെടി വെച്ചു കൊന്ന പോലീസ് സംഘത്തെ അഭിനന്ദിക്കുന്നു. മനപ്പൂർവം ചെയ്തതാണെങ്കിലും അല്ലെങ്കിലും സംഭവം തികച്ചും ഉചിതമായി. സ്ത്രീകൾക്കും കുഞ്ഞുങ്ങൾക്കും നേരെയുള്ള ഇത്തരം ആക്രമണങ്ങൾ കൂടിവരുന്ന ഈ കാലത്ത് ഇതു തന്നെയാണ് ഏറ്റവും ഉചിതമായ ശിക്ഷാവിധി ... ജയിലിൽ സുഖവാസവും കള്ളന്മാരായ വക്കീലന്മാരുടെ സഹായവും നേടി ചുളുവിൽ രക്ഷപ്പെടുന്ന ഗോവിന്ദച്ചാമിമാരും നിർഭയകേസിലെ കൊലയാളികളും ഇനിയും ഉണ്ടാകാൻ പാടില്ല.